കൊച്ചി: കൊച്ചി പോലുള്ള വലിയ നഗരത്തിൽ ഐടി രംഗത്തുൾപ്പടെയുള്ള കന്പനികൾക്ക് ആവശ്യമായ മികച്ച വർക്ക് സ്പേസ് ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകൾക്കുമെല്ലാം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വർക്ക് സ്പേസ് ഓപ്പറേറ്ററായ സ്പേസ് വൺ കൊച്ചിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കും.
കാക്കനാട് കേന്ദ്രീകരിച്ചാണു പുതിയ വികസനപദ്ധതികൾക്ക് കമ്പനി തുടക്കമിടുന്നത്. ഇൻഫോപാർക്കിൽ പുതിയ സെന്റർ തുറക്കുന്നതിനൊപ്പം നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാംഘട്ട വികസനവും നടപ്പാക്കും. ഇതോടെ കാക്കനാട് മേഖലയിൽ മാത്രം സ്പേസ് വണ്ണിന് നാലു പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും.
ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടവർ, ജെ ടവർ, റിറ്റ്സ് പ്ലാസ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾക്കുവരെ എപ്പോൾ വേണമെങ്കിലും പ്രവർത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങൾക്കുപുറമെ, കസ്റ്റം-ബിൽറ്റ് ഓഫീസുകളും നൽകാനാകുമെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ ആൻഡ് അക്വിസിഷൻസ് ഡയറക്ടർ സിജോ ജോസ് പറഞ്ഞു.
കൊച്ചിക്കു പുറമേ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്പേസ് വൺ. കോയമ്പത്തൂരിൽ നിലവിൽ ആറു കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിച്ചു. മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിനൊരുങ്ങുകയാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടറും മാർക്കറ്റിംഗ് ഡയറക്ടറുമായ ജയിംസ് തോമസ് പറഞ്ഞു.
എന്തുകൊണ്ട് മാനേജ്ഡ് വർക്ക് സ്പേസ്?
സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വരവും വ്യാപകമായതോടെയാണ് നഗരങ്ങളിൽ മാനേജ്ഡ് വർക്ക് സ്പേസുകൾക്കായുള്ള അന്വേഷണങ്ങൾ ഊർജിതമായത്. വർക്ക് സ്പേസ് സ്വന്തമായി കണ്ടെത്തുന്നതും അതിനുള്ള ദീർഘകാല പാട്ടക്കരാറുകളും ഉയർന്ന മൂലധനച്ചെലവും ഒഴിവാക്കുന്നതിനാണ് മാനേജ്ഡ് ഓഫീസുകളിലേക്കു കന്പനികൾ മാറുന്നത്.
തങ്ങൾക്ക് ആവശ്യമുള്ള കാലഘട്ടത്തിലേക്കു മതിയായ സൗകര്യങ്ങളോടെ ഓഫീസ് ലഭിക്കുന്നുവെന്നത് കന്പനികളെ ആകർഷിക്കുന്നതാണ്. പ്രവർത്തനച്ചെലവും കുറയ്ക്കാം. കൊച്ചിയിലുൾപ്പടെ ജിസിസികൾ, ഐടി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എന്റർപ്രൈസുകൾ എന്നിവയിൽനിന്ന് മാനേജ്ഡ് വർക്ക്സ്പേസുകൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.