കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളി ഒഴിവായപ്പോൾ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടത്തിനാണ് നറുക്ക് വീണത്.
സീറ്റ് നിഷേധിച്ചതിനു പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളിൽ ഇനി എന്ത് നീക്കമാണ് നടത്തുക എന്നതാണ് നിർണായകം.
തീരുമാനം ഇന്നുതന്നെ അറിയിക്കുമെന്ന് കുന്നപ്പള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ മനോജ് മൂത്തേടം കുന്നപ്പള്ളിയുടെ വീട്ടിലെത്തിയെങ്കിലും മുഖം നൽകാതെ നാടകീയമായ രംഗങ്ങൾക്കും സാക്ഷിയായി. മനോജ് മൂത്തേടനെതിരെ എൽദോസിന്റെ അനുയായികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.