തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമതഭീഷണി.
സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം അവസാനനിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരേ ആരോപണം ഉന്നയിച്ചാണ് ഉള്ളൂരിൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും മത്സരരംഗത്തുണ്ട്.
വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗം കെ.വി. മോഹനനും കാച്ചാണിയിൽ നെട്ടയം സതീഷും വിഴിഞ്ഞത്ത് എൻ.എ.റഷീദുമാണ് രംഗത്തുള്ളത്.
യുഡിഎഫിനും കോർപറേഷനിൽ നാലിടത്താണ് വിമത ശല്യമുള്ളത്. പൗണ്ട് കടവിൽ സുധീഷ് കുമാർ, പുഞ്ചക്കരിയിൽ മുൻ കൗൺസിലർ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോൺഗ്രസ് നേതാവ് സിസൈൻ ഹുസൈൻ എന്നിവരാണ് പത്രിക നൽകിയത്.
പൗണ്ടുകടവിൽ ലീഗും പുഞ്ചക്കരിയിൽ ആർഎസ്പിയുമാണ് മത്സരിക്കുന്നത്. ഇതിനു പുറമേ സീറ്റു തർക്കത്തെ തുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അഞ്ച് സീറ്റിൽ മത്സരിക്കുന്നുണ്ട്.