ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം സർവകാല റിക്കാർഡായ 1.78 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുകയാണ്. മുൻ സാന്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 15.6 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യം ഈ രംഗത്ത് കൈവരിച്ച അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. പ്രതിരോധ ഉത്പാദന വകുപ്പിന്റെയും മറ്റ് അനുബന്ധ പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ പിന്തുണ, പുതിയ സംരംഭങ്ങൾ, സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, വളർന്നുവരുന്ന കയറ്റുമതിശേഷി എന്നിവയുടെ ഫലമായി പ്രതിരോധ ഉത്പാദന മേഖല വരുംവർഷങ്ങളിൽ കൂടുതൽ വേഗം കൈവരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
2020-21 സാന്പത്തിക വർഷത്തിൽ 84,643 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 110 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലെ 43,746 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ആഭ്യന്തര പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയോളം വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ഉത്പാദനത്തിന്റെ 76 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയാണ്. അതേസമയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മുൻവർഷത്തെ 22 ശതമാനത്തിൽനിന്നു 24 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽനിന്നുള്ള ഉത്പാദനം ചരിത്രത്തിലാദ്യമായി 42,000 കോടി രൂപ പിന്നിട്ടത് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിന്റെ വളർച്ച അടിവരയിടുന്നു.
പ്രതിരോധ ഉത്പാദനരംഗത്തുണ്ടായ ഈ വൻ മുന്നേറ്റം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കു വൻ ഉത്തേജനമാണ് നൽകിയത്. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.