കൊച്ചി: കുറഞ്ഞ വിലയ്ക്ക് ക്രിപ്റ്റോ കറന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് 16 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശി കൈലാസ്, എറണാകുളം സ്വദേശികളായ വിഷ്ണു, ജെറീഷ് എന്നിവര്‍ക്കെതിരേയാണ് വിശ്വാസവഞ്ചനയ്ക്കും ചതിക്കും കേസെടുത്തത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷമാല്‍ ഷാജഹാന്റെ പരാതിയിലാണു നടപടി.
കൈലാസും വിഷ്ണുവും ജെറീഷും ചേര്‍ന്നുണ്ടാക്കിയ തട്ടിപ്പുകമ്പനിയുടെ രേഖകള്‍ കാണിച്ചു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുഎസ്ഡിടി എന്ന ക്രിപ്റ്റോ കറന്‍സി കുറഞ്ഞ വിലയ്ക്കു നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ 14 മുതല്‍ 16 വരെ മൊത്തം 16,54,000 രൂപയാണ് പ്രതികള്‍ വാങ്ങിയത്. ക്രിപ്റ്റോ കറന്‍സി ലഭിക്കാത്തതിനെത്തുടര്‍ന്ന് കോട്ടയം സ്വദേശി പ്രതികളുമായി ബന്ധപ്പെട്ടെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞതായി ബോധ്യമായതിനെത്തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.