രാജപുരം: 2022 ഏപ്രിൽ 13നാണ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള 17.2 കിലോമീറ്റർ ഭാഗം കിഫ്ബി ഫണ്ടിൽ 59.94 കോടി രൂപ ചെലവിൽ നവീകരിക്കാൻ കരാറായത്. തുടക്കത്തിൽ 18 മാസമായിരുന്നു കരാർ കാലാവധി. പക്ഷേ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങിയും കരാർ കാലാവധി പലതവണ നീട്ടിനൽകിയും വർഷങ്ങൾ തന്നെ പിന്നിട്ടു.
റോഡ് നവീകരണ പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. വേനൽക്കാലത്ത് റോഡാകെ പൊടിയിൽ മുങ്ങിയും മഴക്കാലത്ത് ചെളിക്കുളമായും നാട്ടുകാരും വാഹനയാത്രക്കാരും ഇക്കാലമത്രയും ഏറെ ദുരിതങ്ങൾ സഹിക്കുകയാണ്.
ഇപ്പോൾ പൂടംകല്ല് മുതൽ കോളിച്ചാൽ വരെയുള്ള ഭാഗമാണ് ഏറെക്കുറെ പൂർത്തിയായെന്ന് പറയാൻ കഴിയുന്നത്. കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്ത് ഇപ്പോഴും പണി പാതിവഴിയിലാണ്.
കുറച്ചു ഭാഗങ്ങളിൽ ആദ്യഘട്ട ടാറിംഗ് നടത്തിയിട്ടുണ്ട്. ബളാംതോട് പാലത്തിനു സമീപവും പവിത്രംകയം മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തും അതുപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിൽ ഇപ്പോൾ മെറ്റൽ നിരത്തി നിരപ്പാക്കിയിട്ടേയുള്ളൂ. ഇനി ഈ ഭാഗങ്ങളിലെ ടാറിംഗും മറ്റിടങ്ങളിലെ രണ്ടാംഘട്ട ടാറിംഗും ഓവുചാൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളും ചെയ്യാനാകുമ്പോഴേക്കും വീണ്ടും മഴ വരുമെന്ന അവസ്ഥയാണ്.
നേരത്തേ ടാറിംഗ് പൂർത്തിയായ പല ഭാഗങ്ങളിലും അനുബന്ധ പ്രവൃത്തികൾ ബാക്കിയുണ്ട്. പലയിടങ്ങളിലും ഓവുചാലുകളില്ലാത്തതിനാൽ ഇക്കൊല്ലവും മഴവെള്ളം റോഡിലൂടെ കവിഞ്ഞൊഴുകുമെന്ന നിലയാണ്.