ന്യൂഡൽഹി: പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ സൈനിക ആക്രമണമായ "ഓപ്പറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരേയുള്ള ഉറച്ച പ്രതികരണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് നമ്മുടെ സൈന്യം ഉചിതമായ മറുപടി നൽകിയെന്നും രാജ്യസുരക്ഷയെ സംരക്ഷിക്കുന്നതിന്റെ അചഞ്ചലമായ പ്രതിബദ്ധത "ഓപ്പറേഷൻ സിന്ദൂർ' പ്രതിഫലിപ്പിച്ചെന്നും "ഓപ്പറേഷൻ സിന്ദൂറി'ന്റെ ഒന്നാം വാർഷികവേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂറി'ന്റെ വിജയത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളിലെ തന്റെ ഡിസ്പ്ലേ ചിത്രം പ്രധാനമന്ത്രി "ഓപ്പറേഷൻ സിന്ദൂറാ'യി മാറ്റുകയും ചെയ്തു. സായുധസേനയുടെ പ്രൊഫഷണലിസം, തയാറെടുപ്പ്, ഏകോപിതശക്തി എന്നിവ ദൗത്യത്തിൽ പ്രതിഫലിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ സുരക്ഷാസേനകൾ തമ്മിലുള്ള വളർന്നുവരുന്ന ഐക്യം "ഓപ്പറേഷൻ സിന്ദൂർ' പ്രകടമാക്കിയെന്നും പ്രതിരോധമേഖലയിൽ സ്വാശ്രയത്വം നേടാനുള്ള രാജ്യത്തിന്റെ ശ്രമം ദേശീയസുരക്ഷയ്ക്കു കൂടുതൽ ശക്തി കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികരണമായി മേയ് ഏഴിനാണ് പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ "ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക ആക്രമണം നടത്തിയത്.
സൈനികദൗത്യത്തിന്റെ ഒന്നാം വാർഷികവേളയിൽ രാഷ്ട്രപതി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും സൈന്യത്തെ പ്രകീർത്തിച്ചു.