രാമങ്കരി: ഗ്രാവലും മെറ്റലുമിട്ട് ഉറപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് ജോലികൾ ആരംഭിക്കാതെ വേഴപ്ര-തായങ്കരി റോഡ്. കാലവർഷം ശക്തിപ്പെട്ടതോടെ വെള്ളം കെട്ടിനിന്ന് റോഡ് കുണ്ടും കുഴിയുമായി. ഇതോടെ കാൽനടയാത്രപോലും നാട്ടുകാർക്ക് ബുദ്ധിമുട്ടായി.
വാഹനങ്ങൾ കടന്നു പോകുനന്പോൾ കുഴികളിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്തക്കു തെറിക്കുകയാണ്. അതിനാൽ ഈ റോഡിലൂടെ കാൽനടയാത്ര ബുദ്ധിമുട്ടായെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് കോടിക്കണക്കിന് രൂപ അനുവദിച്ചതിനെത്തുടർന്നായിരുന്നു റോഡ് നവീകരണത്തിനു തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ കാലവർഷത്തിനും തുടക്കമായി. ഇതോടെ നവീകരണജോലികൾ നിർത്തിവച്ചു. വേനൽ ശക്തിപ്പെട്ടതോടെ ജോലികൾ വീണ്ടും ആരംഭിച്ചെങ്കിലും ഗ്രാവലും മെറ്റലുമിട്ട് റോഡ് ഉയർത്തുന്നതു മാത്രമാണ് പൂർത്തീകരിച്ചത്. പിന്നീട് റോഡ് ഉറയ്ക്കാനായി കാത്തുനിന്നതോടെ കഴിഞ്ഞ വർഷത്തെ ദുരിതം അതേപടി ഇപ്രാവശ്യവും ആവർത്തിക്കുന്ന നിലയിലായി.
രാമങ്കരി, ചന്പക്കുളം കൃഷിഭവനുകൾക്ക് കീഴിലെ ഏക്കറുകണക്കിന് വരുന്ന തെക്കേതൊള്ളായിരം പാടശേഖരത്തിന്റെ കിഴക്കുവശം ചേർന്ന് എടത്വാവരെ നീളുന്ന റോഡ് കുട്ടനാടിന്റെ വടക്കും തെക്കുമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുകൂടിയാണ്.
വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്പെടുന്നതോടെ യാത്രാക്ലേശം രൂക്ഷമായി മാറിയേക്കുമോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പേടി. അങ്ങനെയെങ്കിൽ ടൂവീലറിലുള്ള യാത്ര പോലും ദുഷ്കരമാകും. പാണ്ടങ്കരി, തായങ്കരി, കൊടുപ്പുന്ന തുടങ്ങിയ പ്രദേശങ്ങളിലുളളവർക്ക് എസി റോഡിലും അതുപോലെതന്നെ എടത്വായുടെ വിവിധ പ്രദേശങ്ങളിലും എളുപ്പം എത്താൻ കഴിയുന്ന റോഡുകൂടിയാണിത്. അതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവ ശ്യപ്പെട്ടു.