ന്യൂഡൽഹി: മോദിസർക്കാർ 2014ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ നയതന്ത്രബന്ധത്തിലും വിദേശനയത്തിലും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് കോണ്ഗ്രസ്.യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണം.
2017ൽ മോദി നടത്തിയ യുഎസ്, ഇസ്രയേൽ സന്ദർശനം സംഘടിപ്പിച്ചതും പദ്ധതിയിട്ടതും എപ്സ്റ്റീനും മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബാരാക്കുമാണെന്നും കോണ്ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
എപ്സ്റ്റീൻ ഫയൽസിൽ പേര് മറച്ചിട്ടുള്ളൊരു വ്യക്തി വൈറ്റ് ഹൗസിന്റെ മുൻ മുഖ്യ നയതന്ത്രജ്ഞനായ സ്റ്റീവ് ബാനണിന് 2019 മേയ് 23ന് അയച്ചിട്ടുള്ള സന്ദേശങ്ങൾ പവൻ ഖേര ചൂണ്ടിക്കാട്ടി. "നിങ്ങൾ മോദിയെ കാണണമെന്നും’ "മോദി ഓണ് ബോർഡെന്നും' പേര് മറച്ചിട്ടുള്ള വ്യക്തി ബാനണിനു സന്ദേശമയച്ചിരിക്കുന്നതായി എപ്സ്റ്റീൻ ഫയൽസിൽ പരാമർശമുണ്ട്. ഇത് എപ്സ്റ്റീനാണെന്ന് ചൂണ്ടിക്കാട്ടിയ പവൻ ഖേര എപ്സ്റ്റീന് മോദിയുമായി ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്നും ആരോപിച്ചു.
അനിൽ അംബാനി എന്ന സ്വകാര്യവ്യക്തി എപ്സ്റ്റീൻ ഫയൽസിൽ എപ്സ്റ്റീനുമായി നിരന്തരമായി ബന്ധപ്പെട്ടിരിക്കുന്നതും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിരിക്കുന്നതും ചൂണ്ടിക്കാട്ടിയ കോണ്ഗ്രസ് നേതാവ് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി അംബാനി എന്തുകൊണ്ടാണ് ഇടപെടൽ നടത്തുന്നതെന്നും ചോദിച്ചു.
ട്രംപ്-മോദി കൂടിക്കാഴ്ച ഇസ്രയേൽ നയതന്ത്രം ചർച്ച ചെയ്യുന്നതിനായി പദ്ധതിയിട്ടതാണെന്ന് എപ്സ്റ്റീൻ പറയുന്ന ഒരു മെയിലുണ്ടെന്നും ഇസ്രയേലിലെ ഇന്ത്യയുടെ നയം എപ്സ്റ്റീനും ബാരാക്കുമാണ് തീരുമാനിച്ചതെന്നും കേന്ദ്രസർക്കാരല്ലെന്നും പവൻ ഖേര ആരോപിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രധാനമന്ത്രി റോബോട്ട് പ്രധാനമന്ത്രിയാണെന്നും നിയന്ത്രിക്കുന്നത് മറ്റേതോ കൈകളാണെന്നുമാണെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.