തിരുവനന്തപുരം: ശബരിമലയിൽനിന്നു കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ മൂന്നാമതും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം. വിഎസ്എസ്സി രണ്ടു ഘട്ടങ്ങളിലായി സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും കട്ടിളപ്പാളി പൊതിയുന്ന ചെന്പുപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ കൃത്യമായ പരിശോധനാഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്.
ദ്വാരപാലക ശില്പത്തിലും കട്ടിളപ്പാളിയിലും പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ വൻതോതിൽ തട്ടിപ്പു നടത്തിയതായി വിഎസ്എസ്സിയുടെ രണ്ടാം പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുണ്ടെന്നാണു വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസിലെ ഗോവർധനനും പറഞ്ഞതിൽനിന്നു വ്യത്യസ്തമായി ഇരട്ടിയോളം സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 980 ഗ്രാം സ്വർണമാണ് വേർതിരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.
എന്നാൽ, ഇതിന്റെ ഇരട്ടിയോളം സ്വർണം ഇതിൽ ഉൾപ്പെടുമെന്നാണ് പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പരിശോധനാഫലം ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്വർണം പൊതിഞ്ഞ ചെന്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്നതിനും കൃത്യമായ മറുപടി ഇല്ല. രണ്ടു തവണ സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തിന്റെ ആഴം പൂർണമായി കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം വരുന്പോൾ കഴിയുമെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്.
എന്നാൽ, പൂർണമായ ഫലം ഇതുവരെ ലഭിക്കാത്തതാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് എസ്ഐടി പറയുന്നത്. ഹൈക്കോടതിയുടെകൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. മെർക്കുറി ഉപയോഗിച്ചാണ് 1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞത്.
എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ അംശംപോലുമില്ലാത്ത സാഹചര്യമുണ്ട്. ശബരിമലയിലെ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽനിന്നു സാന്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തി. ഇതിലും ചെന്പുപാളികൾ പൂർണമായി മാറ്റിയോ എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കൽകൂടി ശാസ്ത്രീയ പരിശോധന നടത്തുന്നത് സജീവമായി ആലോചിക്കുന്നത്.