ഓമല്ലൂർ: കാർഷിക സംസ്കാരത്തിന്റെ തനിമ നിലനിർത്തുന്ന ഓമല്ലൂർ വയൽവാണിഭത്തിലേക്ക് വിത്തിനങ്ങളും കാർഷിക വിളകളും വാങ്ങാൻ കർഷകരുടെ തിരക്ക്. നിത്യോപയോഗ സാധനങ്ങൾ, ചെടികൾ തുടങ്ങിയവയും വയൽ വാണിഭത്തിൽ വില്പനയ്ക്കുണ്ട്.
മെച്ചപ്പെട്ട വിത്തിനങ്ങൾ ലഭിക്കുമെന്നതാണ് ഓമല്ലൂർ വയൽവാണിഭത്തെ വ്യത്യസ്തമാക്കുന്നത്. ചേന, കാച്ചിൽ, മധുരക്കിഴങ്ങ്, ചേന്പ് തുടങ്ങിയവയുടെ വിത്തിനങ്ങളും വിളകളും വാങ്ങാനാണ് കർഷകർ പ്രധാനമായും എത്തുന്നത്. വിവിധയിനങ്ങളിലുള്ള കാച്ചിലുകൾ, ശീമച്ചേന്പ്, ഇഞ്ചി തുടങ്ങിയവയുടെ വിത്തിനങ്ങൾ കൂടുതലായുണ്ട്. ഇതിനൊപ്പം ഏത്തവാഴ, പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവയും ലഭ്യമാണ്. ചെടികൾ, ചെടിച്ചട്ടികൾ, ഫലവൃക്ഷത്തൈകൾ എന്നിവയുമായി വിവിധ നേഴ്സറികളും വയൽ വാണിഭത്തിനെത്തിയിട്ടുണ്ട്.
കാർഷിക വിളകൾക്കൊപ്പം കാർഷികോപകരണങ്ങളും ലഭിക്കും. തൂന്പ, കൂന്താലി, മൺവെട്ടി, വെട്ടുകത്തി എന്നിവയുടെ ശേഖരവുമുണ്ട്. അടുക്കളയിൽ നിന്ന് അന്യംനിന്നുപോകുന്ന മൺചട്ടി, ചിരട്ടത്തവി, മൺകലം, കൂജ, അരകല്ല്, നാഴി, ചങ്ങഴി, ഈറ്റമുറം, നെൽപ്പറ എന്നിവയുടെ ശേഖരവുമുണ്ട്. പുതുതലമുറയ്ക്ക് കേട്ടുകേഴ്വി മാത്രമായ ഗൃഹോപകരണങ്ങളുടെ ശേഖരമാണ് ഓമല്ലൂരിലെത്തിയിരിക്കുന്നത്. മീനം ഒന്നിന് ആരംഭിച്ച് ഒരുമാസത്തോളം നീളുന്നതാണ് ഓമല്ലൂർ വയൽവാണിഭം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കച്ചവടക്കാർ ഓമല്ലൂരിലെത്താറുണ്ട്.
കാർഷിക വിളകളുടെ വിപുലമായ ശേഖരമുള്ളതിനാൽ മൊത്തക്കച്ചവടക്കാർ ന്യായവില നൽകി വാങ്ങുന്നതും കർഷകർക്കു പ്രയോജനകരമാണ്. ഉണക്കക്കപ്പ ഉൾപ്പെടെയുള്ളവയും വില്പനയ്ക്കുണ്ട്. സമീപജില്ലകളിൽ നിന്നുപോലും ആളുകൾ ഉത്പന്നങ്ങൾ വാങ്ങാനായി ഓമല്ലൂരിലേക്ക് എത്താറുണ്ട്.
കന്നുകാലി പ്രദർശനത്തോടെയായിരുന്നു ഇത്തവണയും വാണിഭം ആരംഭിച്ചത്. ചരിത്രമുറങ്ങുന്ന ഓമല്ലൂർ വയലിൽ ആയിരുന്നു കന്നുകാലി പ്രദർശനം. കാളയും കാളവണ്ടിയും കുതിരയും പുലികളിയുമെല്ലാം അണിനിരന്ന ഘോഷയാത്രയും ഉദ്ഘാടന ദിവസം നടന്നു.
ആറ് നൂറ്റാണ്ടിന്റെ പ്രൗഢഗംഭീരമായ പാരന്പര്യമാണ് ഓമല്ലൂർ വയൽ വാണിഭത്തിനുള്ളത്. പണ്ട് കൊല്ലം വെളിയനല്ലൂരിലെ തെക്കേ പാടത്തുനിന്ന് കുറ്റിയുമായിവിരണ്ടോടിയ കാളക്കൂറ്റൻ വന്നു നിന്നത് ഓമല്ലൂർ വയലിലായിരുന്നു.
ഓമല്ലൂരിലെ ഈ കർഷകൻ കാളക്കൂറ്റനെ കുറ്റിയോടു കൂടി ഓമല്ലൂരിൽ വയലിൽ ബന്ധിച്ചു. പിറ്റേന്ന് കാളക്കൂറ്റനെ കാണാനും വില പറയാനും ധാരാളം പേർ ഓമല്ലൂർ വയലിൽ സംഗമിച്ചു. കാളയെ പിടിച്ചുകെട്ടിയകുറ്റി വളർന്ന് പാലമരമായി രൂപാന്തരപ്പെട്ടുവെന്ന് ചരിത്രം. പിന്നീട് മീനം മാസം ഒന്നിന് കർഷകർ ഇതേ പാലമരച്ചുവട്ടിൽ തങ്ങളുടെ കാളയും പോത്തുമായി എത്തുകയും വില്പന ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത് ഓമല്ലൂരിലെ കാർഷികമേളയായി മാറിയെന്നതാണ് ചരിത്രം.