ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമഭേദഗതി ബിൽപാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ന്യൂനപക്ഷങ്ങളുടെയടക്കം സന്നദ്ധസംഘടനകളുടെ ഭൂമിയും സ്വത്തുവകകളും കണ്ടുകെട്ടുന്നതിനും ഭരണകാര്യങ്ങൾ ഏറ്റെടുക്കുന്നതിനുമുള്ള വ്യവസ്ഥ ഒഴിവാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഫ്സിആർഎ ഭേദഗതിയിലെ കേന്ദ്രസർക്കാരിന്റെ അമിതാധികാരം കുറയ്ക്കുന്നതിനും നീതിപീഠങ്ങളുടെ ഇടപെടൽ ഉറപ്പുവരുത്തുന്നതുമാകണം ഭേദഗതി. എഫ്സിആർഎ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം ഏകപക്ഷീയമാകരുത്.
സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടുന്നതിനുള്ള വ്യവസ്ഥകൾ പരിപൂർണമായി ഒഴിവാക്കണമെന്നും ബില്ലിനെതിരേ ലോക്സഭയിൽ അവതരിപ്പിച്ച ഭേഗഗതി പ്രമേയത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ബില്ലിന്മേൽ 20 ഭേദഗതികൾ നൽകി
എഫ്സിആർഎ ബില്ലിന്മേൽ എൻ.കെ. പ്രേമചന്ദ്രൻ എംപി 20 ഭേദഗതികൾ സമർപ്പിച്ചു. വിവാദ വ്യവസ്ഥകൾ വിശദമായി ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി എഫ്സിആർഎ നിയമഭേദഗതി പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണം. ലോക്സഭയിൽനിന്ന് 20 എംപിമാരും രാജ്യസഭയിൽനിന്ന് 10 എംപിമാരും അടങ്ങുന്നതാകണം സമിതി.
എഫ്സിആർഎ നിയമത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമാണ് പുതിയ നിയമഭേദഗതി. വിദേശ സംഭാവന വാങ്ങുന്ന സന്നദ്ധ സംഘടനകളുടെയും മതന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും അടക്കമുള്ളവയുടെ ദൈനംദിന ഭരണത്തിലും സ്വത്തുവകകളിലും കൈകടത്താനും അവ കേന്ദ്രസർക്കാരിന്റെ പരിപൂർണ ഭരണാധികാരപരിധിയിൽ കൊണ്ടുവരാനുമുള്ള നീക്കം അംഗീകരിക്കാനാകില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടനാസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കോടതികളുടെ ഇടപെടലിനെയും നീതിന്യായ സംവിധാനത്തെയും മാറ്റിനിർത്തി എല്ലാ തീരുമാനങ്ങളും കേന്ദ്രസർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള തീവ്രമായ അധികാര കേന്ദ്രീകരണമാണു ബില്ലിലെ വ്യവസ്ഥകൾ. വിദേശ സംഭാവനകൾ വാങ്ങുന്ന സ്ഥാപനങ്ങളുടെ ദൈനംദിന ഭരണനടപടികളിൽ ഇടപെടുന്നതിനും സ്വത്തുവകകൾ ഏറ്റെടുക്കുന്നതിനുമുള്ള സങ്കീർണമായ നടപടിക്രമങ്ങൾ ലോക്സഭയുടെ മുന്നിൽനിന്നു മറച്ചുപിടിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുതര പ്രത്യാഘാതങ്ങളുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാൻ കേന്ദ്രസർക്കാരിന് പൂർണ അവകാശം നൽകുന്ന വിധം ചട്ടങ്ങൾ നിർമിക്കാൻ ബില്ലിൽ വ്യവസ്ഥ നൽകുന്നത് ദുരുദ്ദേശപരവും പാർലമെന്റിന്റെ അധികാരപരിധിയിന്മേലുള്ള കടന്നുകയറ്റവുമാണ്.
നിഷ്പക്ഷവും നീതിപൂർവവും സുതാര്യവുമായി തീർപ്പു കൽപ്പിക്കേണ്ട വിഷയങ്ങളിൽ പൂർണമായ അധികാരം കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അധികാരസ്ഥാപനങ്ങൾക്കു നൽകാനുള്ള സർക്കാർ നീക്കം അംഗീകരിക്കാകില്ല.
കേന്ദ്രസർക്കാരിന്റെ പ്രീതിക്കനുസൃതമായി പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ അത്തരം ഇളവുകൾക്കുള്ള മാനദണ്ഡത്തെക്കുറിച്ച് ബില്ലിൽ പരാമർശിച്ചിട്ടില്ല. ഇതിനു പിന്നിലെ ഗൂഢലക്ഷ്യം ജനാധിപത്യപരമല്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.