കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും വലിയ ക്ഷേത്ര സ്വർണക്കൊള്ള നടന്നത് കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്ന സമയത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല.
ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോയെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിനില്ല. സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച ആരെയും വെറുതെ വിടില്ല.
കുറ്റക്കാർക്കെതിരെ സംഘടനാപരമായ നടപടിയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടും. കേരളത്തിൽ നിന്ന് അതിദാരിദ്യം തുടച്ചു നീക്കി. തുടർ ഭരണത്തിന്റെ കേളി കൊട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. കണ്ണൂർ കോർപറേഷൻ ഇത്തവണ എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.