ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നടുവൊടിച്ച ബിജെപിയുടെ "ഓപ്പറേഷൻ താമര’യ്ക്ക് ലക്ഷ്യം പലത്. പത്തു മാസം കഴിഞ്ഞു നടക്കാനുള്ള പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ആദ്യത്തേത്.
അടുത്ത വർഷം ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കേണ്ട ഉത്തർപ്രദേശാണു രണ്ടാമത്തേത്. 2027 നവംബറിലെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്യാൻ എഎപിയിലെ ഏഴു രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം ബിജെപിക്കു തുണയായേക്കും.
പഞ്ചാബിലെയും ഡൽഹിയിലെയും ഗോവയിലെയും എഎപി എംഎൽഎമാരിൽ ചിലരെയും കൂറു മാറ്റാൻ ഓപ്പറേഷൻ താമര സജീവമാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു നിർദേശം നൽകിയതായാണു സൂചന. രാജ്യസഭയിലെ എഎപിയുടെ 10 എംപിമാരിൽ ഏഴു പേരെ ഒറ്റയടിക്ക് ബിജെപിയിലെത്തിച്ചതിനു പിന്നാലെ ലോക്സഭയിലെ എംപിമാരെയും വലയിലാക്കാൻ നീക്കം ശക്തമാണ്.
പുതിയ കൂറുമാറ്റത്തോടെ രാജ്യസഭയിലെ ബിജെപി എംപിമാരുടെ എണ്ണം 113 ആയി. എൻഡിഎ 150ലേക്ക് അടുക്കുകയാണ്. മോദി സർക്കാരിന് ഉപരിസഭയിൽ പ്രധാന ബില്ലുകൾ പാസാക്കുന്നത് ഇത് എളുപ്പമാക്കും.
രാഷ്ട്രീയത്തിലെ ധാർമികതയെ തെല്ലും പരിഗണിക്കാതെയുള്ള ബിജെപിയുടെ മാസ്റ്റർ സ്ട്രോക്ക് ആണ് എഎപിയെ ആപ്പിലാക്കിയ എംപിമാരുടെ കൂട്ട കൂറുമാറ്റം. വളരെക്കാലമായി എഎപി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും തടയാൻ കഴിയാതെ പോയതാണു രാജ്യസഭയിലെ പാർട്ടിയുടെ പത്തിൽ ഏഴ് എംപിമാരുടെ ഒന്നിച്ചുള്ള കാലുമാറ്റം.
ഓപ്പറേഷൻ താമരയിലൂടെ എഎപിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി പലതവണ ആരോപിച്ചിരുന്നു. കേജരിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും കേസിൽപ്പെടുത്തി ജയിലിലടച്ചത് അടക്കം ഡൽഹി ഭരണം പിടിക്കാൻ ബിജെപി സ്വീകരിച്ചതെല്ലാം വളഞ്ഞ വഴികളാണെന്നും എഎപി ചൂണ്ടിക്കാട്ടുന്നു.
ആം ആദ്മി പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിന്റെ കൂറുമാറ്റം കേജരിവാളിനെ ഞെട്ടിച്ചു. പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ തന്ത്രങ്ങൾ മെനഞ്ഞ് വിജയിപ്പിച്ച രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ബിജെപിയിലേക്കു പോയതിന്റെ ക്ഷീണം ചെറുതല്ല.
പഞ്ചാബിലെ 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ഛദ്ദയുടെ പരസ്യപ്രസ്താവന അരവിന്ദ് കേജരിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും ഉറക്കം കെടുത്തും. പഞ്ചാബിൽ ഭരണത്തിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, മിക്കവാറും എല്ലാ ടിക്കറ്റുകളും നൽകിയതു ഛദ്ദയാണ്. പഞ്ചാബിലെ എല്ലാ എംഎൽഎമാരുമായും നേരിട്ടു ബന്ധവുമുണ്ട്.
അടുത്തിടെ ഇഡി നടത്തിയ റെയ്ഡുകളെത്തുടർന്ന് സമ്മർദത്തിലായ അശോക് മിത്തലിന്റെ കൂറുമാറ്റം ഫലത്തിൽ ബിജെപി വാഷിംഗ് മെഷീൻ ആരോപണം ശരിവയ്ക്കുന്നതായി. രാഷ്ട്രീയത്തിൽനിന്ന് അകന്നു നിന്നിരുന്ന ശതകോടീശ്വരനായ വ്യവസായി രജീന്ദർ ഗുപ്തയ്ക്കും ബിജെപിയിൽ ചേർന്നു സ്വന്തം ബിസിനസ് സംരക്ഷിക്കുകയാണു മുഖ്യം. കൂറുമാറ്റ നിരോധന നിയമത്തിലൂടെ അയോഗ്യരാകാതിരിക്കാൻ വേണ്ട ഏഴു പേരെ സംഘടിപ്പിച്ചതിൽ അമിത് ഷാ മുതൽ ഉന്നത ബിജെപി നേതൃത്വം പിന്നിലുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയോട് ആരാധനയാണെന്നു പ്രഖ്യാപിച്ച് ബിജെപിയോട് അടുത്തിരുന്ന വിക്രംജിത് സാഹ്നിയും അവസരം പാത്തു കഴിയുകയായിരുന്നു. എഎപിയുടെ നിലപാടിനു വിരുദ്ധമായി അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചതു മുതൽ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും ബിജെപിയിലേക്കുള്ള വഴി തേടുകയായിരുന്നു. പാർട്ടി എതിർത്തിട്ടും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ ഹർഭജൻ പിന്തുണച്ചു.
ബിജെപിയോടു മയസമീപനം സ്വീകരിച്ചതിന്റെ പേരിൽ എഎപിയിൽനിന്ന് അകന്നിരുന്ന സ്വാതി മാലിവാളിന്റെയും ഛദ്ദയുടെയും മാറ്റം ഔപചാരികത മാത്രമായിരുന്നു.
ഛദ്ദയ്ക്കു ബിജെപിയിൽ കൂടുതൽ പ്രാമുഖ്യം കിട്ടിയതിൽ പക്ഷേ സ്വാതിക്ക് അനിഷ്ടമുണ്ടായിരുന്നു. ഒടുവിൽ ബിജെപി നേതൃത്വം ഇടപെട്ടാണു സ്വാതിയെ മയപ്പെടുത്തിയത്. ബിജെപി നേതൃത്വവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരുന്ന സ്വാതി, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു.