കൊരട്ടി: ലോകമിന്നു പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു ഗൗരവമായി ചർച്ച ചെയ്യുന്പോൾ മുരിങ്ങൂരിലെ സാധാരണക്കാരൻ നാലു പതിറ്റാണ്ടുമുന്പേ അതിനു സ്വന്തം ജീവിതത്തിലൂടെ മറുപടി നൽകിയിരുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിനുസമീപം കുമരപ്പിള്ളി വീട്ടിൽ സുരേഷ് ഒരുക്കിയ ഒരേക്കർ വിസ്തൃതിയുള്ള സ്വാഭാവിക വനം പരിസ്ഥിതിദിനത്തിൻറെ മനോഹരസന്ദേശമാകുകയാണ്.
വീട്ടിലേക്കുള്ള വഴി കടക്കുന്പോൾതന്നെ നഗരത്തിന്റെ കോലാഹലങ്ങൾ മായും. കാട്ടുവള്ളികളും വൃക്ഷങ്ങളും നിറഞ്ഞ പാത കടന്ന് അകത്തെത്തുന്പോൾ വരവേൽക്കുന്നതു ചെറിയ ഒരു വനമാണ്. പകലിലും ചീവീടുകളുടെ ശബ്ദംനിറഞ്ഞ അന്തരീക്ഷം പശ്ചിമഘട്ടത്തിലെ കാടുകളെ ഓർമ്മിപ്പിക്കും.
പിതാവ് രാമാനുജമേനോനിൽനിന്നാണ് സുരേഷ് പ്രകൃതിയെ സ്നേഹിക്കാൻ പഠിച്ചത്. കൃഷിയിടങ്ങളിൽ കൂടെനടന്നപ്പോൾ ചെടികളുടെയും മരത്തിന്റെയും പേരും ഒൗഷധഗുണങ്ങളും പിതാവ് പറഞ്ഞുകൊടുത്തു. കുടുംബസ്വത്തായി ലഭിച്ച ഒരേക്കർ കെട്ടിടങ്ങളും കൃഷിയും കൊണ്ട് നിറയ്ക്കുന്നതിനുപകരം പ്രകൃതിക്കു തിരികെ നൽകാനായിരുന്നു സുരേഷിന്റെ തീരുമാനം.
ഇന്ന് ആ ഭൂമി ആയിരക്കണക്കിനു വൃക്ഷങ്ങളുടെയും അപൂർവ ഒൗഷധസസ്യങ്ങളുടെയും ആവാസകേന്ദ്രമാണ്. നട്ടുപിടിപ്പിച്ചതും സ്വാഭാവികമായി വളർന്നതുമായ മരങ്ങൾ ചേർന്നു രൂപപ്പെടുത്തിയ ഹരിതലോകത്തിൽ മരമഞ്ഞൾ, മലവേപ്പ്, ഈശ്വരമൂലി, ചതുരമുല്ല, പെരുംകുരുന്പ, സോമലത തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി ഒൗഷധസസ്യങ്ങളുണ്ട്. പശ്ചിമഘട്ടവനങ്ങളിലേക്കുള്ള യാത്രകളിൽ സുരേഷ് ശേഖരിച്ച വിത്തുകളും തൈകളുമാണ് ഇന്നു വനമായത്.
സുരേഷിൻറെ നേതൃത്വത്തിൽ വർത്തിക്കുന്ന ഗ്രീൻക്യാപ് നാച്ചുറൽ ക്ലബ് വനയാത്രകളും പഠനപരിപാടികളും സംഘടിപ്പിക്കുന്നു. ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളും ഗവേഷകരും പ്രകൃതിസ്നേഹികളും ഈ ഹരിതഭൂമിയെ തേടി എത്താറുണ്ട്. ഇഴജന്തുക്കളും പക്ഷികളും ചെറുജീവികളും ഉൾപ്പെടെ നിരവധി ജീവജാലങ്ങൾക്ക് ഈ കാട് അഭയകേന്ദ്രമാണ്.
2014 ൽ വനമിത്രപുരസ്കാരവും 2019ൽ അക്ഷയശ്രീ ബഹുമതിയും ലഭിച്ച സുരേഷിന് ഏറ്റവും വലിയ അംഗീകാരം മറ്റൊന്നാണ് - മനുഷ്യനും പ്രകൃതിയും ഒരുമിച്ചു നിലനിൽക്കാമെന്നു തെളിയിച്ച ഒരു ജീവനുള്ള വനത്തിന്റെ സ്രഷ്ടാവാകുക. കഴിഞ്ഞവർഷം കാതിക്കുടം നീറ്റാ ജലാറ്റിൻ കന്പനിയിൽനിന്നു വിരമിച്ച സുരേഷിന്റെ വിശ്രമജീവിതത്തിനു സ്വാസ്ഥ്യമേകുന്നതും ഈ പച്ചക്കുട തന്നെ.