തിരുവനന്തപുരം: 2018ൽ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുള്ള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു.
2018ൽ പിഎസ്സി റാങ്ക് പട്ടിക വന്നതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്. അർഹരായവരെ സ്ഥിരപ്പെടുത്തണമെന്നും നാലാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുള്ള 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.