ന്യൂയോർക്ക്: സ്പേസ് എക്സ് കന്പനിയുടെ ഓഹരിവിപണി പ്രവേശനത്തോടെ (ഐപിഒ) ടെസ്ല മേധാവി ഇലോൺ മസ്ക് ലോക ചരിത്രത്തിലെ ആദ്യ ‘ട്രില്യണർ’ (ഒരു ലക്ഷം കോടി ഡോളറിലധികം ആസ്തിയുള്ളയാൾ) എന്ന റിക്കാർഡിലേക്ക്. ആഗോള സാന്പത്തിക മേഖലയെയും ഓഹരി വിപണിയെയും അന്പരപ്പിച്ചുകൊണ്ടാണ് മസ്കിന്റെ ഈ സമാനതകളില്ലാത്ത കുതിപ്പ്.
നിലവിൽ 69,600 കോടി ഡോളർ ആസ്തിയുള്ള മസ്കിന്, സ്പേസ് എക്സിലുള്ള 42 ശതമാനം ഓഹരി പങ്കാളിത്തം വഴി ആസ്തി ഒരു ലക്ഷം കോടി ഡോളറും മറികടക്കുമെന്നാണ് ബ്ലുംബെർഗ് ബില്യണയർ സൂചിക വ്യക്തമാക്കുന്നത്.
ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള മസ്കിന്റെ അടുത്ത ബന്ധവും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ വർഷങ്ങളിൽ വലിയ വിമർശനങ്ങൾക്കും ടെസ്ലയുടെ വിപണി ഇടിവിനും കാരണമായിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തിയാണ് പുതിയ മുന്നേറ്റം.
മസ്കിന്റെ പുതിയ ആസ്തിയുടെ വ്യാപ്തി സാധാരണ മനുഷ്യന്റെ ചിന്തകൾക്കും അപ്പുറമാണെന്ന് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാമിന്റെ കണക്കനുസരിച്ച്, ഇലോൺ മസ്ക് പ്രതിദിനം 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) വീതം ചെലവഴിച്ചാൽ പോലും ഒരു ട്രില്യൺ ഡോളർ തീർക്കാൻ 2,740 വർഷങ്ങൾ വേണ്ടിവരും.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിനേക്കാൾ (30,400 കോടി ഡോളർ) മൂന്നിരട്ടിയിലധികം സന്പത്താണ് മസ്കിന് ഇപ്പോൾ ഉള്ളത്. തായ്വാൻ, അയർലൻഡ്, സിംഗപ്പുർ തുടങ്ങിയ പല വികസിത രാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ വലിയ തുകയാണ് ഇലോൺ മസ്ക് എന്ന ഒറ്റ വ്യക്തിയുടെ കൈകളിൽ ഉള്ളത്. നിലവിലെ ആസ്തി വഴി മസ്ക് അമേരിക്കൻ സന്പദ്വ്യവസ്ഥയുടെ മൂന്നു ശതമാനത്തോളം കൈയാളുന്നു.
രാജഭരണാധികാരികളെ ഒഴിവാക്കിയാൽ മനുഷ്യചരിത്രത്തിൽ ഇന്നേവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സന്പന്നനായി മസ്ക് മാറിയിരിക്കുകയാണെന്ന് ഇറ്റലിയിലെ ബൊക്കോണി സർവകലാശാലയിലെ പ്രഫസർ ഗൈഡോ അൽഫാനി നിരീക്ഷിക്കുന്നു.
അതേസമയം, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ് ഈ സന്പത്തെന്നും, സാങ്കേതിക വിപണിയിലുണ്ടാകുന്ന തകർച്ച മസ്കിന്റെ ആസ്തിയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്നും സാന്പത്തിക വിദഗ്ധർ ഓർമിപ്പിക്കുന്നു.