ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ അണ്ടർഗ്രൗണ്ട് (അനൗദ്യോഗിക) സഭാനേതാവ് എസ്രാ ജിൻ മിൻഗ്രി ജയിൽമോചിതനായി. മോചനത്തിനുശേഷം അദ്ദേഹം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ എത്തിയതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ‘ചൈന എയ്ഡ്’ സ്ഥിരീകരിച്ചു.
കഴിഞ്ഞ മേയിൽ ബെയ്ജിംഗിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് പാസ്റ്ററുടെ മോചനം സംബന്ധിച്ച കാര്യം ഉന്നയിച്ചിരുന്നു. ഷി ജിൻപിംഗ് അനുകൂല മറുപടിയും നൽകിയിരുന്നു. ട്രംപ് ഈ വിഷയം നേരിട്ട് ഉന്നയിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജിൻ മിൻഗ്രിയുടെ മോചനം സാധ്യമായിരിക്കുന്നത്.
ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭയായ ‘സയൺ ചർച്ചി’ന്റെ സ്ഥാപകനും മുഖ്യ പാസ്റ്ററുമാണ് എസ്രാ ജിൻ മിൻഗ്രി. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിലുടനീളം നടന്ന വ്യാപക റെയ്ഡുകളെത്തുടർന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചൈനയുടെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മതവിശ്വാസ വേട്ടയാണ് അന്നു നടന്നതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.
2007ൽ വെറും 20 പേരുമായി ജിൻ മിൻഗ്രി തുടക്കം കുറിച്ച സയൺ ചർച്ച് പിന്നീട് ചൈനയിലെതന്നെ ഏറ്റവും വലിയ അനൗദ്യോഗിക സഭകളിലൊന്നായി വളരുകയായിരുന്നു. ചൈനയിലെ 40 നഗരങ്ങളിലായി പതിനായിരത്തോളം വിശ്വാസികൾ ഈ സഭയ്ക്കുണ്ടായിരുന്നു.
എന്നാൽ ബെയ്ജിംഗിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ സുരക്ഷാകാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശം തള്ളിയതിനെത്തുടർന്ന് 2018ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സഭയെ നിരോധിച്ചു.