കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തർക്കവും ഇറങ്ങിപ്പോക്കും. കൊല്ലം കോർപറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെ എതിർത്ത് മേയർ സ്ഥാനാർഥിയായിരുന്ന വി.കെ.അനിരുദ്ധൻ രംഗത്തെത്തിയതോടെ രൂക്ഷമായ തർക്കമുണ്ടായി.
തുടർന്ന് അനിരുദ്ധൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്.
നാടകവും, സാമ്പശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ.അനിരുദ്ധൻ യോഗത്തിൽ മറുപടി നൽകി. ഇതിനുശേഷം അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
25 വർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് കോർപറേഷൻ പിടിച്ചത്. ബിജെപിയും ഇവിടെ നേട്ടമുണ്ടാക്കിയിരുന്നു.