പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി എ.പത്മകുമാറിനെ സിപിഎമ്മിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും നീക്കി. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷം ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പത്മകുമാറിനെ പാർട്ടി സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനിടെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയിരിക്കുന്നത്.
പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് സൂചന. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പത്തിലെയും സ്വർണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.