ന്യൂഡൽഹി: സംശയനിഴലിലുള്ള ഒരു വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കാൻ കേവലം അതിൽ ഒപ്പിട്ട സാക്ഷികളെ വിസ്തരിച്ചതുകൊണ്ട് മാത്രമാകില്ലെന്നു സുപ്രീംകോടതി.
അത്തരം സാഹചര്യത്തിൽ വിൽപത്രത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്ന കക്ഷി സംശയങ്ങൾ തീർപ്പാക്കാനും മരിച്ചയാളുടെ പൂർണസമ്മതത്തോടെയും അറിവോടെയുമാണ് വിൽപത്രം എഴുതിയതെന്നു കോടതിയെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥനാണെന്നും ജസ്റ്റീസുമാരായ മനോജ് മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എഴുത്തും വായനയും അറിയാത്ത വിരലടയാളം മാത്രം പതിപ്പിക്കാൻ കഴിയുന്ന ഛജ്ജു റാം എന്ന കർഷകൻ 1974ൽ എഴുതിയതായി പറയപ്പെടുന്ന വിൽപത്രവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതിയുടെ ഇടപെടൽ.
ഛജ്ജു റാമിന്റെ മരണശേഷം അദ്ദേഹത്തിനു മറ്റ് അവകാശികളില്ലാത്തതിനാൽ സ്വത്തുക്കളുടെ പൂർണ അധികാരം തനിക്കാണെന്നു കാണിച്ച് ഭാര്യയാണ് കോടതിയെ സമീപിച്ചത്. എന്നാൽ അദ്ദേഹത്തെ പരിചരിച്ചതിനാൽ സ്വത്തുക്കൾ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തുതന്നിട്ടുണ്ടെന്ന വാദവുമായി ഛജ്ജു റാമുമായി അടുത്ത ബന്ധം പോലുമില്ലാത്ത പ്രതികൾ രംഗത്തെത്തുകയായിരുന്നു.
പ്രതികൾ സമർപ്പിച്ച വിൽപത്രം വിചാരണക്കോടതിയും ഫസ്റ്റ് അപ്പീൽ കോടതിയും തള്ളിയെങ്കിലും ഹിമാചൽപ്രദേശ് ഹൈക്കോടതി വാദം ശരിവച്ചു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അന്തരിച്ച കർഷകന്റെ ഭാര്യയെ സ്വത്തുക്കളുടെ യഥാർഥ ഉടമയായി പ്രഖ്യാപിച്ചു.