ബേൺ: രാജ്യത്തെ ജനസംഖ്യ പരമാവധി 10 ദശലക്ഷമായി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി വലതുപക്ഷ പാർട്ടി കൊണ്ടുവന്ന വിവാദ കുടിയേറ്റ വിരുദ്ധ ബില്ല് സ്വിസ് ജനത ജനഹിതപരിശോധനയിൽ തള്ളി.
സ്വിസ് റേഡിയോ പുറത്തുവിട്ട ആദ്യ ഔദ്യോഗിക ട്രെൻഡുകൾ പ്രകാരം 55 ശതമാനം വോട്ടർമാരും ഈ നിർദേശത്തിന് എതിരേയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ കടുത്ത കുടിയേറ്റ നിയന്ത്രണം ഭരണഘടനയിൽ കൂട്ടിച്ചേർക്കാനുള്ള വലതുപക്ഷ പാർട്ടിയുടെ ശ്രമം പരാജയപ്പെട്ടു.
സ്വിറ്റ്സർലൻഡിലെ പ്രമുഖ വലതുപക്ഷ കൺസർവേറ്റീവ് പാർട്ടിയായ എസ്വിപി, അതായത് സ്വിസ് പീപ്പിൾസ് പാർട്ടിയാണ് "സുസ്ഥിരതാ മുൻകൈ' എന്ന പേരിൽ "10-Millionen-Schweiz' കാമ്പയിന് തുടക്കമിട്ടത്.
2002ന് ശേഷം സ്വിറ്റ്സർലൻഡിലെ ജനസംഖ്യ 17 ലക്ഷം വർധിച്ച് നിലവിൽ 9.1 ദശലക്ഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിൽ നാലിലൊന്ന് ആളുകളും വിദേശ പാസ്പോർട്ടുള്ള കുടിയേറ്റക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശികളുടെ അനിയന്ത്രിതമായ കുടിയേറ്റം കാരണം രാജ്യത്ത് വീട്ടുവാടക കുതിച്ചുയരുകയാണെന്നും ഭവനരഹിതരുടെ എണ്ണം കൂടുന്നുവെന്നും റോഡുകളിലും ട്രെയിനുകളിലും കനത്ത തിരക്ക് അഥവാ "Dichtestress' അനുഭവപ്പെടുന്നുവെന്നുമാണ് എസ്വിപി പ്രധാനമായും വാദിച്ചത്. ജനസംഖ്യ ഒരു കോടിയിൽ എത്താതിരിക്കാൻ കടുത്ത നിർദേശങ്ങളാണ് പാർട്ടി മുന്നോട്ടുവെച്ചിരുന്നത്.
രാജ്യത്തെ ജനസംഖ്യ 95 ലക്ഷം ആകുമ്പോൾ തന്നെ സർക്കാർ ഇടപെടലുകൾ നടത്തണമെന്നായിരുന്നു ഒരു പ്രധാന ആവശ്യം. അഭയാർഥികളെ സ്വീകരിക്കുന്നത് കുറയ്ക്കുക, പ്രവാസികളുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള ഫാമിലി റിയൂണിയൻ അനുമതികൾ വെട്ടിച്ചുരുക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ജനസംഖ്യ ഒരു കോടി കവിഞ്ഞാൽ, യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര യാത്രാ കരാറായ Personenfreizugigkeit സ്വിറ്റ്സർലൻഡ് റദ്ദാക്കണമെന്നും എസ്വിപി ആവശ്യപ്പെട്ടു.
എന്നാൽ ഈ ബില്ല് പാസായാൽ യൂറോപ്യൻ യൂണിയനുമായി രാജ്യം കടുത്ത കൊമ്പുകോർക്കലിലേക്ക് നീങ്ങുമെന്നും ഇത് സ്വിസ് ബിസിനസ് മേഖലയെയും തൊഴിൽ വിപണിയെയും തകിടം മറിക്കുമെന്നും ഭരണകൂടവും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
വിദേശ തൊഴിലാളികളില്ലെങ്കിൽ സ്വിസ് വിപണി സ്തംഭിക്കുമെന്ന അവസ്ഥയാണുള്ളതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ജനഹിത പരിശോധനയിലെ ഈ തിരിച്ചടി എസ്വിപിക്ക് വലിയ രാഷ്ട്രീയ ക്ഷീണമായി മാറിയിരിക്കുകയാണ്.