ഇന്ത്യാന: ആൻഡേഴ്സണിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന വെടിവയ്പ് കൊലപാതകക്കേസിൽ 15 വയസുകാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വർഷം തടവുശിക്ഷ വിധിച്ചു. ഡേല സ്വെയ്ൻ വെടിയേറ്റ് മരിച്ച കേസിലാണ് ശിക്ഷ.
കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ലാരിക്കെതിരേ കോടതി തെളിഞ്ഞതായി കണ്ടെത്തി.
കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിലെ അംഗത്വത്തിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷം തടവാണ് ജഡ്ജി ഡേവിഡ് ഹാപ്പെ വിധിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നതിനാൽ, കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റവും വിദ്യാഭ്യാസ പുരോഗതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകാൻ നിയമപരമായ അവസരമുണ്ടാകും.