തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 11 പേര് മരിച്ചു. ആറു പേരെ കാണാതായി. മലപ്പുറത്ത് നാലുപേരും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ജില്ലകളില്‍ രണ്ടു പേര് വീതവും കോഴിക്കോട് ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു പേരെ വീതമാണ് കാണാതായിരിക്കുന്നത്.
റവന്യു വകുപ്പ് സ്ഥിരീകരിച്ച ഔദ്യോഗിക കണക്കാണിത്. അനൗദ്യോഗിക കണക്കിൽ മരണസംഖ്യ ഇതിലും കൂടുതലാണ്. കാലവര്‍ഷക്കെടുതില്‍ സംസ്ഥാനത്ത് ഇതുവരെ 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇടുക്കി ജില്ലയില്‍ 14 വീടുകളും മലപ്പുറത്ത് നാല് വീടുകളും കോട്ടയത്ത് മൂന്നു വീടുകളുമാണ് പൂര്‍ണമായും തകര്‍ന്നത്. കോഴിക്കോട് ആലപ്പുഴ ജില്ലകളില്‍ രണ്ടു വീടുകളും പൂര്‍ണമായും തകര്‍ന്നു.
കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു വീടു വീതവും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ 68 വീടുകളും കണ്ണൂര്‍ 56 വീടുകളും പത്തനംതിട്ടയില്‍ 48 വീടുകളും ഭാഗികമായി തകര്‍ന്നു.
കൊല്ലം ഒന്‍പത്, ആലപ്പുഴ ആറ്, കോട്ടയം 15, എറണാകുളം അഞ്ച്, തൃശൂര്‍ 11, പാലക്കാട് 19, മലപ്പുറം 18, കോഴിക്കോട് 29, വയനാട് ഒന്ന്, കാസര്‍ഗോഡ് എട്ട് എന്നിങ്ങനെയാണ് കണക്കുകള്‍.