ഇടവെട്ടി: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മിനി എംസിഎഫിനു സമീപം മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴചുമത്തി. നാളുകളായി വാര്‍ഡിലെ വിവിധ മേഖലകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിവരികയായിരുന്നു.
വാര്‍ഡിലെ ഇടവെട്ടി പ്രദേശത്ത് സ്ഥാപിച്ച എംസിഎഫിനു സമിപത്തായി അഞ്ച് ചാക്കുകളിലായി മദ്യക്കുപ്പികളും പഴയ തുണികളും വീട് വൃത്തിയാക്കിയ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കൊണ്ടുവന്ന് തള്ളിയത്. ഇത് വാര്‍ഡ് മെംബര്‍ ബിന്ദുകിഷോറിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ സേനാംഗങ്ങളായ സുഹറ സുബിൻ, സൗദ കരീം എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ മാലിന്യം നിക്ഷേപിച്ചയാളുടെ മാതാവ് 2008ല്‍ തെക്കും ഭാഗം എസ്സിബിയില് സ്വര്‍ണം പണയം വച്ച രേഖകള്‍ ലഭിച്ചു.
ഇത് ബാങ്കില്‍ ചെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ വിവരമറിയിക്കുകയും പഞ്ചായത്തധികൃതര്‍ സ്ഥലപരിശോധന നടത്തി മഹസര്‍ തയാറാക്കി പതിനൊന്നാം വാര്‍ഡില്‍ താമസക്കാരനായ വ്യക്തിക്ക് 25,000 രൂപ പിഴ അടയ്ക്കാനും മാലിന്യം നിക്കം ചെയ്യാനും കാണിച്ച് നോട്ടീസ് നല്‍കുകയായിരുന്നു.
മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിനായി ജനകിയ നിരീക്ഷണ സംവിധാനം വാര്‍ഡില്‍ തുടരുമെന്ന് പഞ്ചായത്ത് മെംബര്‍ ബിന്ദു കിഷോര്‍ അറിയിച്ചു.