ഫ്ലോറിഡ: മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണക്കാരനായ യുവാവിന് 25 വർഷം തടവ് ശിക്ഷ വിധിച്ചു.
2024 നവംബറിൽ നടന്ന അപകടത്തിൽ 37 വയസുകാരിയായ സാറ ഡാനിയേൽ ഹോംസ് മരണപ്പെട്ട കേസിലാണ് സിസാർ നവരേത്തെ (27) എന്നയാൾക്ക് കോടതി ശിക്ഷ നൽകിയത്.
മണിക്കൂറിൽ 115 മൈൽ (ഏകദേശം 185 കി.മീ) വേഗതയിലാണ് നവരേത്തെ വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട നവരേത്തെയുടെ കാർ സാറയും കാമുകനും സഞ്ചരിച്ചിരുന്ന എസ്യുവിയിൽ ഇടിക്കുകയായിരുന്നു.
ആഘാതത്തിൽ എസ്യുവി രണ്ടായി പിളർന്നുപോയി. കാറിലുണ്ടായിരുന്ന സാറ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർ ആയിരുന്ന കാമുകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി.
രണ്ട് കുട്ടികളുടെ അമ്മയായ സാറയുടെ മരണത്തിന് കാരണമായത് നവരേത്തെയുടെ കടുത്ത അനാസ്ഥയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ 25 വർഷത്തെ തടവിനായി ജയിലിലേക്ക് മാറ്റി.