ഗാന്ധിനഗർ: ജനവാസമേഖലയിലേക്കു കടക്കാൻ ശ്രമിച്ച 30 സിംഹങ്ങളെ ഗുജറാത്ത് വനംവകുപ്പ് പിടികൂടി. വിവിധ വനമേഖലകളിൽനിന്ന് ഒരുമാസത്തിനിടെയാണ് ഇവയെ പിടികൂടിയത്.
ജനവാസ മേഖലയിൽ എത്തുന്നവയെ പിടികൂടുകയും മനുഷ്യരെ കൊന്നുതിന്നുന്നവയല്ല എന്ന് ഉറപ്പാക്കിയാൽ ഉൾവനത്തിൽ തുറന്നുവിടുകയുമാണ് പതിവെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജയ്പാൽ സിംഗ് പറഞ്ഞു.മഹുവ, ബഗസാര, ഖംഭ, റജുല തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് സിംഹങ്ങളെ പിടികൂടിയത്. പിടിയിലായവയിൽ ആറെണ്ണം നര ഭോജികളാണ്. ഇവയെ തുറന്നുവിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിടികൂടിയ സിംഹങ്ങളെ ഉൾക്കാട്ടിൽ തുറന്നുവിടുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു. കാട്ടിനുള്ളിലെ പ്രദേശത്തിന്റെ നിയന്ത്രണമുള്ള സിംഹവുമായി ഏറ്റുമുട്ടലിന് ഇതുവഴി തെളിക്കുമെന്നാണ് ഒരു വിമർശനം.