തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രാഷ്ട്രീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയെന്നു സൂചന.
കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിലെത്തിയതെന്നാണ് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴി.
സർക്കാർ അനുമതിയോടെയാണ് കട്ടിളപാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയും അന്വേഷണ സംഘത്തിനു ശേഖരിക്കേണ്ടി വരും.
ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്കു പിന്നിലെന്നു പത്മകുമാർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വഴി കൊടുത്തു വിടാൻ തീരുമാനിച്ചത് ഉദ്യോഗസ്ഥർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ്. അന്നു ദേവസ്വം കമ്മീഷണറായിരുന്ന ഭരണ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന എൻ. വാസു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
പോറ്റിയുമായി ബോർഡ് ആസ്ഥാനത്തും ആറന്മുളയിലെ വീട്ടിലുമടക്കം പലവട്ടം പത്മകുമാർ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. പോറ്റിയുമായി ചേർന്നുള്ള ഭൂമി ഇടപാടുകളുടെ ചില രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.