തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ എ.കെ.ആന്റണിയെ സന്ദർശിച്ച് വി.ഡി.സതീശൻ. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമായി മാറട്ടെയെന്ന് ആന്റണി ആശംസിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഐക്യകേരളം ഉണ്ടായതിനുശേഷമുള്ള ഏറ്റവും നിർണായകമായ കാലഘട്ടത്തിൽ കേരളത്തെ നയിക്കാൻ സതീശന് കഴിയും. തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള നിയോഗം കോൺഗ്രസ് വി.ഡി.സതീശന് നൽകിയിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.
2001ൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് താൻ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങുകയും മാധ്യമങ്ങൾ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാൻ സർക്കാർ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്.
മുഖ്യമന്ത്രിക്ക് ഡൽഹിക്കു പോകാൻ വിമാനടിക്കറ്റ് പോലും എടുക്കാൻ തരമില്ലാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആർപ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുതെന്നും ആന്റണി പറഞ്ഞു.