ന്യൂഡൽഹി: ഇ20 പെട്രോളിനെതിരായ ലക്ഷക്കണക്കിന് ആളുകളുടെ ഹർജികൾ കൈമാറുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെയും നൂറോളം വരുന്ന അനുയായികളെയും ഡൽഹി പോലീസ് തടഞ്ഞു.
പോലീസ് മാർച്ച് തടഞ്ഞതോടെ "ഞങ്ങൾ ഭീകരവാദികളല്ല, പ്രധാനമന്ത്രിയെ കണ്ട് ഇ20 പെട്രോൾ വിഷയത്തിൽ ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിക്കൂ" എന്ന് കെജ്രിവാൾ പോലീസിനോട് പറഞ്ഞു. ഇ20 പെട്രോൾ വിഷയത്തിൽ സംസാരിക്കുന്നതിനായി പ്രധാനമന്ത്രിയോട് അനുമതി ചോദിച്ച് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നേരിട്ടെത്തി ഹർജികൾ നൽകാൻ തീരുമാനിച്ചതെന്ന് ആപ് നേതൃത്വം വ്യക്തമാക്കി.
ഇ20 പെട്രോൾ ഉപയോഗം കാരണം വാഹനങ്ങൾക്കുണ്ടാകുന്ന തകരാറുകളും ആശങ്കകളും ചൂണ്ടിക്കാണിച്ചാണ് ജനങ്ങളുടെ ഹർജികൾ സമർപ്പിക്കാൻ എത്തിയത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആപ് ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.
കെജ്രിവാളിന്റേത് അർത്ഥശൂന്യവും കർഷകവിരുദ്ധവുമായ പ്രചാരണമാണെന്ന് ബിജെപി എംപി തരുൺ ചുഗ് വിമർശിച്ചു. എഥനോൾ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തെ കർഷകർക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.