നൽബാരി: ആസാമിൽ ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ നേതാവിനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. മധുർജ്യ ബർമൻ (19) ആണ് കൊല്ലപ്പെട്ടത്.
ബർമന്റെ കഴുത്തിനും തലയ്ക്കുമാണു കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ബന്ധുവായ പെൺകുട്ടിയുടെ നില ഗുരുതരമാണ്. കൗമാരക്കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബർമനും പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ബന്ധുവും നൽബാരി ടൗണിൽനിന്നു പുസ്തകങ്ങൾ വാങ്ങിയശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവേയായിരുന്നു ആക്രമണം. ആഷിക് അലി എന്നയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി ബർമനെയും ബന്ധുവിനെയും കുത്തുകയായിരുന്നു. ഉടൻ പോലീസെത്തി അലിയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ, ബർമനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായി അലിക്കൊപ്പം പോലീസ് സംഘം പോകവേ പോലീസുകാരന്റെ റൈഫിൾ തട്ടിയെടുത്ത് അലി വെടിയുതിർത്തു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ അലി കൊല്ലപ്പെട്ടു. ഇയാളുടെ നെഞ്ചിനാണു വെടിയേറ്റത്.
പ്രണയനിരാസമാണ് ബർമന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബർമന്റെ ബന്ധുവായ പെൺകുട്ടിയോട് അലി പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, പെൺകുട്ടി നിരസിച്ചു.
ഒന്പതാംക്ലാസിൽ പഠിക്കവേയാണ് അലി പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയത്. ഇരുവരും ഒരേ പ്രായക്കാരുമാണ്. മാതാപിതാക്കളുടെ മുന്നിൽവച്ച് കൊല്ലുമെന്ന് അലി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.