കൊച്ചി: ക്രൈസ്തവർക്കുനേരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും വൈദികരും സന്യാസിനികളും നിരന്തരമായി ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കണം. ക്രൈസ്തവരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണിപ്പുരിൽ ബാപ്റ്റിസ്റ്റ് സഭാ നേതാക്കളുടെയും നൈജീരിയയിൽ നുറുകണക്കിനു ക്രൈസ്തവരുടെയും കൊലപാതകങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കോതമംഗലം രൂപത കേന്ദ്രത്തിൽ നടന്ന നേതൃസമ്മേളനം എഐസിയു എക്ലേസിയാസ്റ്റിക്കൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സഭാപ്രവർത്തനങ്ങളിൽ അല്മായരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന ചെയർമാൻ അൽഫോൻസ് പേരേര അധ്യക്ഷത വഹിച്ചു. നേതാക്കളായ ആന്റണി തൊമ്മാന, സി.ജെ. ജെയിംസ്, ഫ്രാൻസി ആന്റണി, സൈബി അക്കര, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്റണി, ബാബു അമ്പലത്തുംകാലാ, സെബാസ്റ്റ്യൻ വടശേരി, പ്രഫ. ജെ. ജേക്കബ്, ജോൺ ബ്രിട്ടോ തുടങ്ങിയവർ പ്രസംഗിച്ചു.