ന്യൂഡൽഹി: സിപിഎം ആസ്ഥാനമായ ഡൽഹി എകെജി ഭവനിലെത്തി എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന്റെ നീക്കം. 2021-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഈ നടപടി. ഡൽഹിയിൽ അടുത്തിടെ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു.
അറസ്റ്റ് നീക്കത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് മുതിർന്ന സിപിഎം നേതാക്കൾ എകെജി ഭവനിലെത്തി. അറസ്റ്റിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എത്തിയാണ് തടഞ്ഞത്. പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പോലീസിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ തികച്ചും നിയമവിരുദ്ധമായാണ് പോലീസ് എകെജി ഭവനിലേക്ക് കടന്നുകയറിയതെന്നും യൂണിഫോം ധരിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിനെത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു.