ആന്ധ്രാപ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക നാഴികക്കല്ലായി മാറിയ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ, അവിടെയെത്തിയ ആളുകളുടെ മോശാമായ പെരുമാറ്റം വലിയ പ്രതിഷേധത്തിനിടയാക്കുന്നു.
വിമാനത്താവള സമുച്ചയത്തിലെ അലങ്കാര ജലധാരകളിൽ ആളുകൾ ഇറങ്ങിക്കളിക്കുന്നതിന്റെയും, ലാൻഡ്സ്കേപ്പുകളിൽ വെച്ചുപിടിപ്പിച്ച ചെടികൾ പിഴുതെടുത്ത് കടത്തിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിമാനത്താവളത്തെ ഒരു പൊതുവിനോദ സഞ്ചാര കേന്ദ്രം പോലെ കണ്ട് പക്വതയില്ലാതെ പെരുമാറുന്നത് പ്രദേശത്തിന്റെ വികസന ശ്രമങ്ങൾക്ക് തന്നെ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
പൊതുമുതൽ നശിപ്പിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും നിയമലംഘകരിൽ നിന്ന് വലിയ തുക പിഴ ഈടാക്കാനും വിമാനത്താവള അധികൃതർ തയ്യാറാകണമെന്ന് ഓൺലൈൻ ലോകത്ത് അഭിപ്രായമുയർന്നു.
പൊലീസിനൊപ്പം വനംവകുപ്പിനെക്കൂടി നിയോഗിച്ചാൽ മാത്രമേ ഇത്തരം ആളുകളിൽ നിന്ന് മരങ്ങളും ചെടികളും സംരക്ഷിക്കാൻ സാധിക്കൂ എന്ന് കളിയാക്കിയും, പൗരബോധമില്ലായ്മയും അനാവശ്യ അവകാശബോധവുമാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് രോഷത്തോടെയും ജനങ്ങൾ പ്രതികരിക്കുന്നുണ്ട്.
ഭാവി തലമുറയിലെങ്കിലും ഇത്തരം പ്രവണതകൾ തടയാൻ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പൗരബോധത്തെക്കുറിച്ചുള്ള വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും അനാഗരികമായ പെരുമാറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു.