ജയ്പുർ: രാജ്യത്ത് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നടത്തുന്ന പ്രവേശന പരീക്ഷയിൽ വീഴ്ചകൾ തുടരുന്നു.
ഇന്നലെ ജയ്പുരിൽ നടത്തിയ അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷ (എഐഎപിജിഇടി) മുടങ്ങിയതു കറന്റു പോയതിനെത്തുടർന്നായിരുന്നു. ജയ്പുരിലെ സത്യസായി പിജി കോളജിൽ രാവിലെ പത്തിനാണു പരീക്ഷ തുടങ്ങിയത്.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കിടെ ഒരു ക്ലാസിൽ 20 മിനിറ്റോളം കറന്റുപോയി. ഇതിനിടെ നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചില വിദ്യാർഥികൾ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നു. പരീക്ഷയ്ക്കിരുന്ന 192 പേരിൽ 41 പേർക്കു പരീക്ഷ പൂർത്തിയാക്കാനായില്ല. കരണ്ട് പോയതോടെ കംപ്യൂട്ടറുകൾ പണിമുടക്കി.
സെപ്റ്റംബർ ഒന്നിനു പകരം പരീക്ഷ നടത്താമെന്ന് എൻടിഎ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ആയുർവേദ, ഹോമിയോപതി തുടങ്ങിയ വിഷയങ്ങളിലെ ബിരുദാന്തര ബിരുദ പ്രവേശനത്തിനുള്ളപരീക്ഷയായിരുന്നു നടന്നത്.