പരവൂര്‍: ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേഷന് നടപടികളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കുട്ടികള്‍, മുതിര്‍ന്നവര്‍, ട്രാന്സ്ജെന്ഡറുകള്, പ്രവാസികള്‍, വിദേശികള്‍ എന്നിവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങള്‍ പുതുക്കുന്നതിനും ഇനി മുതല്‍ പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള രേഖകള്‍ നല്‍കണം. ആധാര്‍ സംവിധാനത്തിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും വ്യാജരേഖകള്‍ തടയുന്നതിനുമാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ 2016ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.
►കുട്ടികള്‍ക്ക് കുടുംബനാഥന്റെ ആധാര്‍ നിര്‍ബന്ധം:
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റിന് കുടുംബനാഥാധിഷ്ഠിത സംവിധാനം നിര്‍ബന്ധമാക്കി. മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ സാധുവായ ആധാര്‍ ഇതിനായി ആവശ്യമാണ്. കുട്ടിയുടെ ആധാറിലെ വിലാസം കുടുംബനാഥന്റെ ആധാറിലെ വിലാസത്തിന് തുല്യമായിരിക്കും. കുട്ടികളുടെ എൻറോള്‍മെന്റ് സമയത്ത് രക്ഷിതാക്കളില്‍ ഒരാളുടെ ബയോമെട്രിക് സ്ഥിരീകരണം നിര്‍ബന്ധമാണ്. ജനന സര്‍ട്ടിഫിക്കറ്റാണ് ജനനത്തീയതി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ.
►മുതിര്‍ന്നവര്‍ക്കുള്ള രേഖകള്‍:
18 വയസിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള രേഖകളുടെ പട്ടിക വിപുലീകരിച്ചു. പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പെന്‍ഷനര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, വൈദ്യുതി-വെള്ളം-ഗ്യാസ് ബില്ലുകള്‍, ഇന്‍ഷ്വറൻസ് രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. നല്കുന്ന രേഖകളെല്ലാം അതത് അഥോറിറ്റികള്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയുന്നവയായിരിക്കണം.
►ട്രാന്സ്ജെന്ഡര്മാര്ക്കുംഭിന്നശേഷിക്കാര്ക്കും ഇളവ്:
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഐഡന്റിറ്റി കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖയായും വിലാസം തെളിയിക്കാനും ഉപയോഗിക്കാം. പേരും ലിംഗമാറ്റവും ആധാറില്‍ പുതുക്കാനും ഈ രേഖകള്‍ മതിയാകും. ഭിന്നശേഷിക്കാര്‍, അഗതിമന്ദിരങ്ങളില്‍ കഴിയുന്നവര്‍, ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്കായി ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
►മറ്റ് പ്രധാന മാറ്റങ്ങള്‍:
വിലാസം തെളിയിക്കാന്‍ രേഖകളില്ലാത്തവര്‍ക്കായി എംപിമാര്‍, എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഗസറ്റഡ് ഓഫീസര്‍മാര്‍, പഞ്ചായത്ത് അധ്യക്ഷന്മാര് എന്നിവര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സാഹചര്യങ്ങളില്‍ അംഗീകരിക്കും.
നേപ്പാള്‍, ഭൂട്ടാന് പൗരന്മാര്ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും നല്കുന്ന ആധാറിന് 10 വര്‍ഷത്തെ കാലാവധിയുണ്ടാകും. മറ്റ് വിദേശ പൗരന്മാരുടെ ആധാര്‍ കാലാവധി അവരുടെ വിസയുടെയോ എഫ്ആര്‍ആര്‍ഒ രജിസ്ട്രേഷന്റെയോ കാലാവധിക്കു തുല്യമായിരിക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ കര്‍ശനമായ വെരിഫിക്കേഷന് മാനദണ്ഡങ്ങള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.