കോഴിക്കോട്: കാരശേരി സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്നു ശ്രമം നടത്തിയെന്നാരോപിച്ചു കെപിസിസി അംഗം കൂടിയായ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്‌മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് പുറത്താക്കിയത്.
എന്‍.കെ. അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ടു കോഴിക്കോട് ഡിസിസി കെപിസിസിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്നു രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്‍റ് ഉത്തരവിട്ടത്.
മലബാറിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സര്‍വീസ് സഹകരണ ബാങ്ക്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അബ്ദുറഹ്‌മാന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയതെന്ന് ആരോപണമുയര്‍ന്നത്. നിലവില്‍ കാരശേരി ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. ചെയര്‍മാന്‍ സിപിഎമ്മിനു ബാങ്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വരെ കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്‍ന്നു. നെല്ലിക്കാപ്പറമ്പ് ബ്രാഞ്ചിലെ ഏഴ് ജീവനക്കാരുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പുതിയ 800 അംഗങ്ങളെ ഓണ്‍ലൈനായി ചേര്‍ക്കുകയായിരുന്നു.
ഭരണം പിടിച്ചെടുക്കാന്‍ സിപിഎം അനുകൂലികളായ മെംബര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്നു ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പതു പേര്‍ ഹൈക്കോടതിയെ സമീപിച്ചു. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങി.
ഭരണസമിതി പിരിച്ചുവിട്ടതും വിവാദം
എന്നാല്‍, ഇതിനു പിന്നാലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ബാങ്കിനെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനു കീഴിലാക്കുകയും ചെയ്യുകയായിരുന്നു. വായ്പകളില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍, ഇതും ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമമാണെന്നാണ് ഡയറക്ടര്‍മാരുടെ ആരോപണം.
തങ്ങളുടെ ലോഗിന്‍ ഐഡി ദുരുപയോഗം ചെയ്താണ് പുതിയ മെമ്പര്‍മാരെ ചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടി നെല്ലിക്കാപ്പറമ്പ് ശാഖയിലെ ഏഴ് ജീവനക്കാര്‍ മുക്കം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമാണ് ആരോപണം.
അതിനിടെ, കാരശേരി ബാങ്ക് ജനറല്‍ മാനേജെര ഉപരോധിച്ച ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി തങ്ങള്‍ ഒപ്പിട്ട മിനുട്സ് ബുക്കിന്‍റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടര്‍മാര്‍ ഉപരോധം നടത്തിയത്. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം പോലീസ് എത്തി ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ബാങ്കില്‍ പുതുതായി 829 പേര്‍ക്ക് എ ക്ലാസ് അംഗത്വം നല്‍കിയത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരമാണെന്ന പ്രചരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അത്തരമൊരു അജൻഡ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വന്നിട്ടില്ലെന്നും മിനുട്സ് രേഖ വ്യാജമായി തയാറാക്കിയതാണെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു.
കോടതി നോട്ടീസ്
ഒമ്പത് ഡയറക്ടര്‍മാര്‍ ചേര്‍ന്ന നല്‍കിയ ഹര്‍ജിയില്‍ കാരശേരി ബാങ്കിനു ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുക്കം ഹെഡ് ഓഫീസില്‍ ഹൈക്കോടതി മെസഞ്ചര്‍ എത്തിയാണ് നോട്ടീസ് നല്‍കിയത്.
ബാങ്കില്‍ ഡയറക്ടർമാരും ഉദ്യോഗസ്ഥന്മാരും അറിയാതെ ഉദ്യോഗസ്ഥരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് അനധികൃതമായി എ ക്ലാസ് മെമ്പര്‍ഷിപ്പ് ചേര്‍ത്തു എന്ന് ആരോപിച്ച് ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് വേണ്ടി ഡയറക്ടര്‍ സുരേന്ദ്ര ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി മെസഞ്ചര്‍ ബാങ്കില്‍ എത്തി നോട്ടീസ് നല്‍കിയത്.
ബാങ്ക് ചെയര്‍മാന്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ ബുധനാഴ്ച ഹെക്കോടതിയില്‍ ഹിയറിംഗിന് ഹാജരാകാനുള്ള നോട്ടീസാണ് മെസഞ്ചര്‍ നല്‍കിയത്. ജനറല്‍ മാനേജര്‍ മെസഞ്ചര്‍ എത്തിയ സമയത്ത് ബാങ്കില്‍ ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നോട്ടീസ് കൈപ്പറ്റിയത്. ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍റെ വീട്ടിലും മെസഞ്ചര്‍ പോയിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.
നേതാവ് കോണ്‍ഗ്രസിനെ ചതിച്ചെന്ന് ഡിസിസി പ്രസിഡന്‍റ്
കാരശേരി സഹകരണബാങ്ക് സിപിഎമ്മിനു കൈമാറാന്‍ നീക്കം നടത്തിയതിലൂടെ കെപിസിസി അംഗവും ബാങ്ക് ചെയര്‍മാനുമായ എന്‍.കെ. അബ്ദുറഹ്‌മാന്‍ പാര്‍ട്ടിയെ ചതിച്ചുവെന്നു ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ഡയറക്ടര്‍മാര്‍ അറിയാതെ ജീവനക്കാരുടെ വ്യാജ ഐഡി ഉപയോഗിച്ച് ഒരു രാത്രി കൊണ്ട് 800ൽ അധികം സിപിഎം വോട്ടുകള്‍ ചേര്‍ക്കുകയായിരുന്നു. ബാങ്ക് കച്ചവടം നടന്നുവെന്ന് അന്വേഷണത്തില്‍ ഡിസിസിക്കു ബോധ്യപ്പെട്ടു. 24 ലക്ഷം രൂപ കാരശേരി ബാങ്കിന്‍റെ അക്കൗണ്ടിലേക്കു വന്നിരുന്നു. ആ പണം ഉപയോഗിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്.
ഒന്‍പത് ഡയറക്ടര്‍മാരാണ് ഇതില്‍ അവിശ്വാസം നല്‍കിയിരിക്കുന്നത്. ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അനുകൂല വിധിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.