കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. താൻ നടത്തിയ വിവാദ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ന്യായീകരിച്ചാണ് കാന്തപുരം വീണ്ടും രംഗത്തെത്തിയത്.
സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ നാശമുണ്ടാകുമെന്നത് കൊണ്ടും അവരോടുള്ള ബഹുമാനം കൊണ്ടുമാണ് ഇസ്‌ലാം പർദ നിർബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. മതം പഠിച്ചവർ എന്ന നിലയിൽ മുസ്‌ലിം സമുദായത്തോട് കാര്യങ്ങൾ പറയാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിമർശനങ്ങൾ കണ്ട് പേടിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നബിദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള ഇസ്‌ലാമിക ചടങ്ങുകളിൽ പൊതുനിരത്തുകളിലോ സ്റ്റേജുകളിലോ അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്ന് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം വിഭാഗം നേരത്തെ നിർദേശം നൽകിയിരുന്നു.