പല്ലെക്കലെ: ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചിട്ടും സെമി ഫൈനൽ കാണാതെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. പല്ലെക്കലെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു പാകിസ്ഥാന്റെ ജയം.
എന്നാൽ സെമി പ്രവേശനത്തിന് ലങ്കയെ 147 റൺസിനുള്ളിൽ ഒതുക്കണമെന്ന വെല്ലുവിളി മറികടക്കാൻ കഴിയാഞ്ഞത് പാകിസ്ഥാന് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസിലൻഡും സെമി ബെർത്ത് ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 212 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സാഹിബ്സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് ലങ്കൻ ബൗളർമാരെ നിലംപരിശാക്കി.
വെറും 60 പന്തിൽ നിന്ന് സെഞ്ച്വറി കുറിച്ച ഫർഹാൻ, ഒരു ലോകകപ്പ് പതിപ്പിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തം പേരിലാക്കി. ഇതിനുപുറമെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന വിരാട് കോഹ്ലിയുടെ റിക്കാർഡും ഫർഹാൻ മറികടന്നു.
42 പന്തിൽ 84 റൺസെടുത്ത ഫഖർ സമാൻ മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർത്ത 176 റൺസ് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്.
മറുപടി ബാറ്റിംഗിൽ ശ്രീലങ്ക പൊരുതിത്തോൽക്കുകയായിരുന്നു. പാകിസ്ഥാന്റെ സെമി മോഹങ്ങൾ തകർക്കാൻ ലങ്കയ്ക്ക് 147 റൺസ് വേണമായിരുന്നു. പവൻ രത്നായകെയും ക്യാപ്റ്റൻ ദാസുൻ ഷനകയും ചേർന്ന് ലങ്കയ്ക്കായി പൊരുതി.
പാകിസ്ഥാൻ ഉയർത്തിയ റൺറേറ്റ് കടമ്പ കടക്കാനാവില്ലെന്ന് ഉറപ്പായതോടെ ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ലങ്കയുടെ പിന്നീട് ഉള്ള പോരാട്ടം.
അവസാന ഓവറിൽ ഷഹീൻ അഫ്രീദിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി ഷനക ആവേശം വിതച്ചെങ്കിലും അഞ്ച് റൺസകലെ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു.
പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ മടങ്ങാനായെങ്കിലും നിർണായക ഘട്ടത്തിൽ ലക്ഷ്യം കൈവിട്ടത് പാകിസ്ഥാൻ നിരയെ കണ്ണീരിലാഴ്ത്തി.