തൃശൂർ: കുഴികൾ യഥാസമയം അടയ്ക്കുന്നുണ്ടെന്ന മേയറുടെ മറുപടികൾക്കിടയിലും വീണ്ടും തകർന്ന് തരിപ്പണമായി നഗരത്തിലെ റോഡുകൾ. കുഴി ഒഴിവാക്കാൻ നടപ്പാതകൾ കയറിയും വാഹനങ്ങൾ കുതിക്കുന്നതോടെ കടുത്ത ഭീതിയിലാണ് കാൽനടയാത്രികർ. ജനം ദുരിതംനേരിടുമ്പോഴും, കോടികൾ ചെലവഴിച്ച് കോർപറേഷൻ എത്തിച്ച അത്യാധുനിക മെഷീൻ എവിടെയെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.
മേയർ നേരിട്ടെത്തി നേതൃത്വംനൽകി അറ്റകുറ്റപ്പണി നടത്തിയ വടക്കേച്ചിറയ്ക്ക് മുൻവശത്തെ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ദിവസങ്ങൾ പിന്നിട്ടിട്ടും കുഴി അടക്കാനോ മുന്നറിയിപ്പ് നൽകാനോ അധികാരികൾ തയാറാവാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൂത്തോളിലും പടിഞ്ഞാറേക്കോട്ടയിലും തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തും രൂപപ്പെട്ട വലിയ കുഴികൾ ഇരുചക്ര, മുച്ചക്ര യാത്രികരെ ഗുരുതരമായി വലയ്ക്കുന്നുണ്ട്. കെഎസ്ആർടിസി പരിസരത്തെ കുഴിയിൽ വീഴാതിരിക്കാൻ സമീപത്തെ ഫുട്പാത്തിലേക്ക് വലിയ വാഹനങ്ങൾ ഉൾപ്പെടെ കയറ്റിയിറക്കുന്നത് പതിവായിരിക്കുകയാണ്. ഇത് കാൽനടക്കാർക്ക് കടുത്ത ഭീഷണിയുമാണ്.
നഗരത്തിലെ റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ സമയബന്ധിതമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനായി ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് തൃശൂർ കോർപറേഷൻ ഈ മെഷീൻ സ്വന്തമാക്കിയത്. തൃശൂർ നഗരസഭ അമൃത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്ടറിന് കീഴിൽ നടപ്പിലാക്കിയ ഈ നൂതന സംരംഭത്തിന്റെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
നഗരവാസികൾക്ക് മെച്ചപ്പെട്ട റോഡ് സൗകര്യങ്ങളും സുരക്ഷിതമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിൽ നിർണായകമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി, അധികൃതരുടെ അലംഭാവം മൂലം കടലാസിൽ ഒതുങ്ങുന്ന സ്ഥിതിയാണ്. വർധിച്ചുവരുന്ന വാഹനഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.