കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുമ്പു താന്‍ കൊലപ്പെടുത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്. 40 വര്‍ഷം മുമ്പ് താന്‍ രണ്ടു കൊലപാതകങ്ങള്‍ നടത്തിയെന്ന് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഏറ്റുപറയുകയായിരുന്നു.
1986ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന് ആണെന്ന് തിരുവമ്പാടി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വേങ്ങര പോലീസ് സ്റ്റേഷനിലെത്തി മുഹമ്മദ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് നിലവില്‍ ജാമ്യത്തിലാണുള്ളത്. കുറ്റബോധം വേട്ടയാടിയതിനെത്തുടര്‍ന്നാണ് നാലു പതിറ്റാണ്ടിനുശേഷം കൊലപാതക വിവരം വെളിപ്പെടുത്താന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകന് മരിച്ചതോടെയാണ് മുഹമ്മദിനെ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയത്. മാനസിക ബുദ്ധിമുട്ടുകള്‍ കൂടിയപ്പോള്‍ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു.
എല്ലാം തുറന്നുപറഞ്ഞപ്പോഴാണ് മനഃസമാധാനം ലഭിച്ചതെന്നും രണ്ടു കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃച്ഛികമായി സംഭവിച്ചുപോയതാണെന്നും മുഹമ്മദ് പറയുന്നു. തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൂടരഞ്ഞിയിലെ കൊലപാതകം സംഭവിച്ചതെന്നും മുഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടരഞ്ഞി കൊലപാതകത്തിനുശേഷം കോഴിക്കോട്ടെത്തി. അവിടെ ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഒരാള്‍ കൈയില്‍നിന്ന് പണം തട്ടിപ്പറിച്ചത്. തട്ടിപ്പറിച്ച ആള് വെള്ളയില്‍ ബീച്ച് പരിസത്ത് ഉള്ളതായി സുഹൃത്ത് കഞ്ചാവ് ബാബു എന്നയാള്‍ പറഞ്ഞു. താനും കഞ്ചാവ് ബാബുവും അവിടേക്കു പോയി ഇക്കാര്യം ചോദിച്ചു.
ബാബു അദ്ദേഹത്തെ തല്ലി താഴെയിട്ടു. തുടര്‍ന്ന് മണ്ണിലേക്ക് മുഖം പൂഴ്ത്തിവച്ചു. താന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞിരുന്നു.