കൊച്ചി: മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ കേസിലെ പ്രതി സിന്ധുവിനെ പരാതിക്കാരിയായ യുവതി മര്‍ദിച്ചതായി പരാതി. അറസ്റ്റിലാകുന്നതിനു മുമ്പ് പാലാരിവട്ടം പോലീസിലാണു സിന്ധു പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്തിട്ടില്ല.
യുവതിയും സംഘവും ചേർന്നു കൊച്ചിയിലെ മാളില്‍വച്ച് മര്‍ദിച്ചതായാണു പരാതി. കാറില്‍ തട്ടിക്കൊണ്ടുപോയി അപമാനിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സിന്ധുവിന്റെ മൊബൈല്‍ ഫോൺ തട്ടിയെടുക്കുകയും തിരികെ ചോദിച്ചപ്പോള്‍ അസഭ്യം പറയുകയും ചെയ്തു.
ഫോണിലെ എല്ലാ വിവരങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്ത ശേഷമാണു നല്‍കിയതെന്നും പരാതിയിൽ പറയുന്നു.
സിന്ധുവിനെയും കേസിലെ ആറാം പ്രതിയായ ബിലാലിനെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. നേരത്തേ മൂന്നും നാലും പ്രതികളായ അലീന, മഞ്ജിമ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.