കൊച്ചി : എറണാകുളം അയ്യപ്പൻകാവിൽ വഴിയാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി കാമറകൾ പരിശോധിച്ച് നോർത്ത് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പട്ടാപ്പകൽ റോഡരികിലൂടെ നടന്നുപോയ യുവതിക്കു നേരെയാണ് പിന്നിലൂടെവന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടിത്തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നുകളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മേയ് 16ന് നോർത്ത് പോലീസിനു മുന്നിൽ പരാതി എത്തിയത്.
നഗരത്തിൽ നമ്പർ ഡീറ്റെക്ക്ഷൻ കാമറകൾ ഉൾപ്പെടെ പ്രവർത്തന രഹിതമായതാണ് പോലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.