തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) നിന്ന് തനിക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ലഭിച്ചതായി നടൻ ദേവൻ. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ പത്തിന് വിജയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ദേവൻ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് ദേവൻ പാർട്ടി വിട്ടത്. ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ലെന്നും പണം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ല. കേരളത്തിൽ നിലവിലുള്ളത് രാഷ്ട്രീയവത്കരിച്ച ഭീകരവാദമാണെന്നും അതിനെ നേരിടുന്നതിൽ ബിജെപി പരാജയപ്പെട്ടതുകൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു.
ടിവികെയിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായതായി നടി പ്രിയങ്കയും സ്ഥിരീകരിച്ചു. ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദേവനാണെന്നും ടിവികെ നേതാവ് സി. ജോസഫ് വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നും അവർ വ്യക്തമാക്കി. ബിജെപി വിട്ട സാഹചര്യത്തിൽ തന്റെ പഴയ രാഷ്ട്രീയ പാർട്ടി പുനരുജ്ജീവിപ്പിച്ച് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ദേവൻ കൂട്ടിച്ചേർത്തു.