തൊടുപുഴ: കുമളി പഞ്ചായത്തിലെ വള്ളക്കടവ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട നാലു വയസുകാരന് ആദിദേവിന്റെ ആരോഗ്യപരിചരണവും സംരക്ഷണവും ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.
ജൂലൈ 13ന് വള്ളക്കടവില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ കുട്ടിയില്‍ പോഷകാഹാരക്കുറവുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന തുടര്‍ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കുട്ടിക്ക് ആവശ്യമായ പരിചരണവും സംരക്ഷണവും വീട്ടില്‍നിന്ന് പൂര്‍ണമായി ലഭ്യമാകാത്ത സാഹചര്യം കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ, ദീര്‍ഘകാല വളര്‍ച്ച എന്നിവ മുന്‍നിര്‍ത്തി സിഡബ്ല്യുസിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി കുട്ടിയെ തൊടുപുഴയിലെ മദര്‍ ആൻഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സംരക്ഷണത്തിനായി പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ, പോഷകാഹാരം, പരിചരണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കുട്ടിയുടെ ആരോഗ്യനിലയും പുനരധിവാസവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിരന്തരം നിരീക്ഷിക്കും. കുട്ടിക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള എല്ലാ സംരക്ഷണവും തുടര്‍ന്നും ഉറപ്പാക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു അറിയിച്ചു.