ന്യൂഡൽഹി: രാജ്യത്ത് 18 മുതൽ 23 വയസ് വരെ പ്രായമുള്ളവരിൽ ആകെ 30 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ലോക്സഭയെ അറിയിച്ചു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആകെ പ്രവേശന അനുപാതത്തിന്റെ (ജിഇആർ) കഴിഞ്ഞ അഞ്ചു വർഷത്തെ വിവരങ്ങൾ തേടി കോൺഗ്രസ് എംപി ഷാഫി പറമ്പിലും തൃണമൂൽ കോൺഗ്രസ് എംപി പ്രതിമ മോണ്ഡാലും ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഈ മാസം പുറത്തുവിട്ട 2023-24 വർഷത്തിലെ ഉന്നത വിദ്യാഭ്യാസത്തിലെ അഖിലേന്ത്യാ സർവെ (എഐഎസ്എച്ച്ഇ) ഉദ്ധരിച്ചാണ് രാജ്യത്തെ 70 ശതമാനം യുവാക്കൾക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുവെന്ന കണക്കുകൾ കേന്ദ്രം അറിയിച്ചത്.
2022-23ൽ 29.5 ശതമാനമായിരുന്നത് 2023-24 വർഷത്തിൽ 30 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2023-24 വർഷത്തിൽ വിദ്യാർഥിനികളുടെ ജിഇആർ 31.2 ശതമാനമാണെന്നും പട്ടികജാതി വിദ്യാർഥികളുടെ ജിഇആർ 27.8 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളമുള്ള ബിരുദ കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യങ്ങളിലൊന്നായിട്ടും ഭൂരിഭാഗം വിദ്യാർഥികൾക്കും നൈപുണ്യമുറപ്പാക്കുന്നതിനുള്ള വിദ്യാഭ്യാസം നൽകുന്നതിൽ രാജ്യം പരാജയപ്പെടുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിലെ ആകെ പ്രവേശനനിരക്ക് 2023 വർഷത്തിൽ 33.1 ശതമാനമാണ്.