കൊല്ലം: അന്വേഷണകമ്മീഷനെ വച്ചു പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടല്ല രാഹുൽവിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചതെന്നു യുഡിഎഫ് ചെയർമാൻ അടൂർപ്രകാശ്. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക ആരോപണ കേസുകളിൽ സിപിഎം സ്വീകരിക്കുന്ന നിലപാടെന്താണ്. പോലീസിലും കോടതിയിലുമൊന്നും അവർക്കു വിശ്വാസമില്ല. അന്വേഷണ കമ്മീഷനെ വയ്ക്കും.അവരുടെ റിപ്പോർട്ട് പ്രകാരം പ്രതിയെ സംരക്ഷിക്കും. രാഹുലിന്‍റെ വിഷയത്തിൽ കേസ് പോലും എടുത്തില്ല.
പരാതി ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചു. കോടതിയിൽ നിന്നു തിരിച്ചടി നേരിട്ടപ്പോൾതന്നെ പുറത്താക്കി. ഇങ്ങനെ ഒരു മാർഗം സ്വീകരിക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഞാൻ രാഹുലിന്‍റെ ഗോഡ്ഫാദറല്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞ അടൂർ പ്രകാശ്, രാഹുൽവിഷയം വോട്ടെടുപ്പുവരെ നീട്ടി കൊണ്ടുപോകാനാണ് അറസ്റ്റു ചെയ്യാത്തതെന്ന് ആരോപിച്ചു.
അവർ സംഭവത്തിൽ പുകമറ സൃഷ്ടിക്കുകയാണ്. അഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്കും പോലീസിനും രാഹുൽ എവിടെയാണെന്നറിയാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമല വിഷയത്തിൽ ജയിലിൽ പോകാൻ സിപിഎം നേതാക്കൾ ക്യൂനിൽക്കുകയാണ്. ശബരിമല അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ചിട്ടു അതുമറച്ചുവയ്ക്കാനും വിശ്വാസികൾ ചർച്ച ചെയ്യാതെയിരിക്കാനും മറ്റു വിഷയങ്ങൾ തേടി പോകുകയാണ്.
ഈ കൊള്ള നടത്തിയ ആരെയെങ്കിലും പാർട്ടി പുറത്താക്കിയോ. ഇപ്പോഴും ജയിലിൽ കിടക്കുന്ന പ്രതികളെ പോലും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിപുലീകരണമുണ്ടാകും. കേരള കോൺഗ്രസും സിപിഐയും യുഡിഎഫിലേക്കു വരണമെന്നാണ് ആഗ്രഹമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.