കോട്ടൂർ: അഗസ്ത്യമലയിലെ കോട്ടൂർ കൈതോട് ഊരിൽ ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയിൽ. കതിർമുടി ട്രെക്കിംഗ് ഗൈഡായ സുരേഷിന്‍റെ മകനായ ദിനേശ് (28) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. കുളിക്കാനായി സമീപത്തെ തോട്ടിലേക്ക് പോയതാണെന്നാണ് ലഭിക്കുന്ന വിവരം.
കതിർമുടി ട്രെക്കിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗൈഡുമാരിൽ ഒരാളാണ് തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ദിനേശിനെ ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയും, പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിനേശിന് അപസ്മാര രോഗം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കുന്നതിനിടെ അപസ്മാരം വന്നതിനെ തുടർന്നാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും പോലീസ് അന്വേഷണത്തിനും ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.