തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ 121.67 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. 45,904 കർഷകരെ കൃഷിനാശം ബാധിച്ചിട്ടുണ്ട്. 9,332 ഹെക്ടർ കൃഷിഭൂമിക്കും നാശനഷ്ടമുണ്ടായി.
പ്രാഥമിക വിവരശേഖരണത്തിന് ശേഷം 110 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് കേന്ദ്രസർക്കാരിന് കത്തു നൽകിയതായും മന്ത്രി അറിയിച്ചു.
പൂർണ റിപ്പോർട്ടിനു ശേഷം വീണ്ടും കേന്ദ്രസഹായം തേടും. കേന്ദ്രസംഘം കേരളം സന്ദർശിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്കെടുതി കൃഷിയെ നന്നായി ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ പുനഃക്രമീകരണത്തിനായി 10 കോടി രൂപ ചെലവഴിക്കേണ്ടിവരും. വെള്ളപ്പൊക്കം ഉണ്ടായ ശേഷം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അവ വീണ്ടും കൃഷിയോഗ്യമാക്കുന്ന നടപടികൾക്ക് മുൻഗണന നൽകും.
കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച കൃഷിമന്ത്രിയും സഹകരണമന്ത്രിയും ചേർന്ന് ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തും.
കർഷകരുടെ വായ്പ, പലിശ എന്നിവയിൽ ഉദാരസമീപനം സ്വീകരിക്കുന്നതിനും ആശ്വാസനടപടികൾ കൈക്കൊളളുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.