ന്യൂഡൽഹി: ഭക്ഷണ സാധനങ്ങളുടെ വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ഓഗസ്റ്റിൽ ഇന്ത്യയുടെ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടു താത്കാലിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റിൽ 4.82 ശതമാനത്തിലെത്തി.
ജൂലൈയിലിത് 4.45 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്.
സാന്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട പണപ്പെരുപ്പ പ്രവണതയിൽനിന്ന് വലിയൊരു മാറ്റം സംഭവിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സവാള ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങളുടെ വില വർധനയാണ് ഈ ഓഗസ്റ്റിലെ പണപ്പെരുപ്പം ഉയരാനുണ്ടായ പ്രധാന കാരണം.
ഭക്ഷ്യവില സൂചികയും ഉയർന്നു
ഉപഭോക്തൃ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 5.95 ശതമാനത്തിലേക്ക് ഉയർന്നു. ജൂലൈയിൽ 5.52 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ ഭക്ഷ്യപണപ്പെരുപ്പം 6.13 ശതമാനമായി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.64 ശതമാനമായി. ജൂലൈയിൽ യാഥാക്രമം 5.79 ശതമാനവും 5.05 ശതമാനവുമായിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം
ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം തുടർച്ചയായി ഉയർന്ന നിലയിൽ തുടരുന്നു. ജൂലൈയിലെ 4.84 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ പണപ്പെരുപ്പ നിരക്ക് 5.23 ശതമാനമായി ഉയർന്നു. അതേസമയം, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പത്തിലും വർധനയുണ്ടായി. ജൂലൈയിലെ 3.96 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 4.31 ശതമാനമായി വർധിച്ചു.
മുന്നിൽ വെള്ളിയും ഇഞ്ചിയും
ഓഗസ്റ്റിൽ വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം 107.11 ശതമാനമായി രേഖപ്പെടുത്തി. ഇഞ്ചിയുടെ വിലക്കയറ്റം 73.82 ശതമാനവും സവാളയുടേത് 48.27 ശതമാനവുമാണ്. വെളുത്തുള്ളിയുടെ പണപ്പെരുപ്പം 43.60 ശതമാനമായി ഉയർന്നപ്പോൾ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടേത് 35.33 ശതമാനമായി.
തെലുങ്കാന മുന്നിൽത്തന്നെ
സംസ്ഥാനങ്ങൾക്കിടയിലും പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. വൻകിട സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന മൊത്തം പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലുങ്കാനയിലാണ് (6.27 %). തമിഴ്നാട് (5.92 %), മധ്യപ്രദേശ് (5.55 %), ആന്ധ്രാപ്രദേശ് (5.53 %), ഒഡീഷ (5.52 %) എന്നിവയാണ് തൊട്ടുപിന്നിൽ.
കേരളത്തിന്റെ പണപ്പെരുപ്പം 4.67 ശതമാനവുമായി ദേശീയ ശരാശരിയിലും താഴെയാണ്. സംസ്ഥാനത്തെ ഗ്രാമ-നഗര മേഖലകളിൽ പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.32 %, 4.13 % എന്നിങ്ങനെയാണ്.